ശബരിമല അടച്ചിടാന്‍ അവകാശമുണ്ട്.. പന്തളം കൊട്ടാരം പ്രതിനിധിയുടെ മുന്നറിയിപ്പ്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൂടുതൽ കടുത്ത നിലപാടുകളുമായി പന്തളം രാജകൊട്ടാരം. ശബരിമല പ്രശ്നത്തിൽ സർക്കാർ വഴങ്ങിയില്ലെങ്കിൽ ക്ഷേത്രം അടച്ചിടുവാനുള്ള അധികാരം രാജകൊട്ടാരത്തിനുണ്ടെന്ന് കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ. സർക്കാർ നിലപാടില്‍ മാറ്റമില്ലെങ്കിൽ 1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്‍റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടുവാനുള്ള അധികാരമുണ്ട്. അത് സ്വീകരിക്കുവാൻ മടിക്കില്ല എന്നും ശശികുമാർ വർമ്മ വ്യക്തമാക്കി.
ശബരിമലയിൽ ഇതുവരെയെത്തിയ യുവതികൾ വിശ്വാസത്തോടെ വന്നതല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കുവാൻ ആരോ തിരഞ്ഞെടുത്ത് വിട്ടവരെപ്പോലെയാണ് അവർ എത്തിയത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ധാർഷ്ട്യത്തോടെ പെരുമാറുന്ന സർക്കാരിനോട് ചർച്ച നടത്തിയിട്ട് കാര്യമില്ല. സവർണ - അവർണ വേർതിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നിലയ്ക്കലിലെ സംഘർഷമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു.