ശബരിമല ദർശനത്തിനായി പത്ത് യുവതികളെത്തി, പമ്പയിൽ തടഞ്ഞ് പോലീസ്, നട തുറക്കാൻ മണിക്കൂറുകൾ മാത്രം
പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ പത്ത് യുവതികളെ തടഞ്ഞ് പോലീസ്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് പത്ത് യുവതികള്‍ അടങ്ങിയ സംഘം ശബരിമലയിലേക്ക് എത്തിയത്. എന്നാല്‍ ഇവരെ പോലീസ് പമ്പയില്‍ തടഞ്ഞു. പ്രായം പരിശോധിച്ചപ്പോള്‍ 50 വയസ്സിന് താഴെയുളളവരാണ് പത്ത് സ്ത്രീകള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പമ്പയില്‍ നിന്ന് മടക്കി അയച്ചത്.
ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്
സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയതോടെ വനിതാ പോലീസ് ഇവരോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടുകയായിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ പ്രായം 50തിന് താഴെയാണ് എന്ന് തെളിഞ്ഞു.
തുടര്‍ന്ന് പോലീസ് ഇവരോട് നിലവിലെ സാഹചര്യവും ശബരിമലയിലെ ആചാരം സംബന്ധിച്ചും വിശദീകരിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ യുവതികള്‍ പ്രതിഷേധങ്ങൾക്കൊന്നും നിൽക്കാതെ ശബരിമല ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങാന്‍ തീരുമാനിച്ചു. ശബരിമലയിലെ ആചാരം സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നു എന്നാണ് യുവതികൾ പറയുന്നത്. യുവതികൾ പോലീസ് കൺട്രോൾ റൂമിൽ തുടരുകയും സംഘത്തിലെ മറ്റുളളവർ ശബരിമല ദർശനത്തിനായി തിരിക്കുകയും ചെയ്തു.
Recommended Video
ശബരിമല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാരിന്റെത്. യുവതികള്‍ എത്തിയാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഇത്തവണ പമ്പയില്‍ ചെക്ക് പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ടാണ് മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കുന്നത്. ഇത്തവണയും കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെ കനത്ത നിയന്ത്രണങ്ങളോ വനിതാ പോലീസ് സന്നാഹമോ സന്നിധാനത്തില്ല.