സംസ്ഥാനത്ത് വീണ്ടും സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, രണ്ടിടത്ത് നിരോധനാജ്ഞ
Recommended Video

തിരുവനനന്തപുരം: ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് അയവു വന്നില്ല. ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്തെ സംഘർഷഭരിതമാക്കി. അക്രമസംഭവങ്ങൾ ആവർത്തിച്ചേക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി പിന്തുണയോടെ നടന്ന ഹർത്താൽ പലയിടത്തും തെരുവ് യുദ്ധമായി മാറി. സിപിഎം- ബിജെപി പ്രവർത്തകർ ഏറ്റമുട്ടി. അയ്യപ്പ തീർത്ഥാടകര് ഉൾപ്പെടെ ഏഴോളം പേർക്ക് കുത്തേറ്റു. അക്രമസംഭവങ്ങളിൽ അയ്യായിരത്തിലേറെപ്പേർക്കെതിരെയാണ് കേസെടുത്തത്.

തീരാത്ത അക്രമം
ബുധനാഴ്ച പുലർച്ചയോടെയാണ് ശബരിമലയിൽ യുവതികൾ പ്രവേശിച്ചത്. ഇതിന് പിന്നാലെ തുടങ്ങിയ അക്രമസംഭവങ്ങളാണ് ഹർത്താൽ ദിനത്തിൽ വൻ സംഘർഷമായി മാറിയത്. ബിജെപി- സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങൾ. സംസ്ഥാനത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമമണമാണ് ഉണ്ടായത്. കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഹർത്താൽ അമനുകൂലികളെ ചെറുക്കാൻ സിപിഎം, ഡിവൈഎഫ്ഐ, എസ്ഡിപിഐ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ തെരുവുകൾ യുദ്ധക്കളമായി മാറുകയായിരുന്നു.

അറസ്റ്റ് തുടരുന്നു
559 കേസുകളിലായി ഇതുവരെ 745 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി 628 പേരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. അക്രമികളെ അറസ്റ്റ് ചെയ്യാനായി പ്രത്യേക സംഘം രൂപികരിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. തുക ഈടാക്കാനായി അക്രമികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെ കർശന നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താൽ അക്രമികളെ പിടികൂടാനായി ബ്രോക്കൺ വിൻഡോ എന്ന ഓപ്പറേഷനാണ് തയാറാക്കിയിരിക്കുന്നത്.

ജാഗ്രത തുടരുന്നു
ചുരുങ്ങിയത് രണ്ട് ദിവസം കൂടിയെങ്കിലും സംസ്ഥാനത്ത് സംഘർഷം തുടരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം ഈ ജില്ലകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അറസ്റ്റിന് പ്രത്യേക സംഘം
കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പേരടുങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ തലത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോ ആൽബം തയാറാക്കും.

സമൂഹമാധ്യമങ്ങളിലെ ഇടപെടൽ
അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് പോലീസ് നീക്കം. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന സന്ദേശങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.

നിരോധനാജ്ഞ
അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് നഗരത്തിലും കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. മഞ്ചേശ്വരത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പാലക്കാട് സിപിഐ ഓഫീസ്, ഡിവൈഎഫ്ഐ, എൻജിഒ യൂണിയൻ, കെഎസ്ടിഎ ഓഫീസുകൾ എന്നിവ സമരാനുകൂലികൾ തകർത്തിരുന്നു.

കോടികളുടെ നഷ്ടം
ഹർത്താൽ അനുകൂലികൾ തെരുവിൽ അഴിഞ്ഞാടിയപ്പോൾ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്. രണ്ട് ദിവസത്തിനിടെ നൂറോളം കെഎസ്ആർടിസി ബസുകൾ തർത്തിട്ടുണ്ടെന്നും മൂന്നരക്കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. ഹർത്താലിനെ അവണിച്ച് തുറന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി. നിരവധി കടകൾ സമരാനുകൂലികൾ അടിച്ചു തകർത്തു.

ലങ്കൻ യുവതിയും മടങ്ങി
ശ്രീലങ്കയിൽ നിന്നെത്തിയ 47കാരിയായ സ്ത്രീ ദർശനം നടത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് സന്നിധാനത്ത് വീണ്ടും പ്രതിഷേധം ഉയർന്നു. പോലീസുകാർ മഫ്തിയിൽ യുവതിക്ക് സുരക്ഷയൊരുക്കിയെങ്കിലും മരക്കൂട്ടത്ത വെച്ച് ഇവർ തിരിച്ചിറങ്ങുകയായിരുന്നു. പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കനത്ത സുരക്ഷയിലാണ് ശശികലയും കുടുംബവും മടങ്ങിയത്.












Click it and Unblock the Notifications