വനിതാ മതിലിനെ പ്രതിരോധിക്കാൻ അയ്യപ്പജ്യോതി സംഗമം ഇന്ന്; പിന്തുണയുമായി പ്രമുഖർ
തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. എൻഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടുകൂടിയാണ് പരിപാടി. പത്ത് ലക്ഷത്തോളം പേർ അയ്യപ്പജ്യോതി തെളിയിക്കാനെത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ അയ്യപ്പജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ വർഗീയ മതിലെന്നാണ് എൻഎസ്എസ് വിശേഷിപ്പിച്ചത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കുമെന്ന് നിലപാടെടുക്കുകയും ചെയ്തു. സിപിഎമ്മും കോൺഗ്രസും രൂക്ഷമായ ഭാഷയിലാണ് എൻഎസ്എസ് നിലപാടിനെ വിമർശിച്ചത്.

കാസർഗോഡ് ഹൊസങ്കടി ശ്രീധർമ ശാസ്ത്രാ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കളിയിക്കാവിള വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. അങ്കമാലി വരെ ദേശീയ പാതയിലും അതിന് ശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.
മുൻ ഡിജിപി ടി പി സെൻകുമാർ, പി എസ് സി ചെയർമാനായിരുന്ന കെ എസ് രാധാകൃഷ്ണൻ അടക്കമുള്ളവർ ജ്യോതിയിൽ അണിചേരുന്നുണ്ട്. ശബരിമല സമരം വീണ്ടും സജീവമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി തെളിയിക്കുന്നുണ്ട്.












Click it and Unblock the Notifications