മകരവിളക്ക് നാളെ; ഭക്തിയിൽ ആറാടി സന്നിധാനം, ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
പമ്പ: അയ്യപ്പഭക്തർ പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന മകരവിളക്ക് നാളെ. മകരവിളക്ക് പൂജകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ശബരിമല സന്നിധാനം. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് മകരജ്യോതി തെളിയും. രാത്രി 7.52നാണ് മകരസംക്രമ പൂജ. മകരവിളക്ക് പൂജകൾക്കായി മൂന്ന് ലക്ഷത്തോളം പേർ സന്നിധാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്നിധാനത്ത് സുരക്ഷെയാരുക്കാനായി 2275 പോലീസുകാരെയാണ് നിയോഗിക്കുക.
അതേ സമയം മകരജ്യോതി ദർശിക്കാനായി ഉയരമുള്ള കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ മുകളിൽ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്ന്പോലീസ് അറിയിച്ചു. മകരജ്യോതി ദർശിക്കാനായി നിരവധി തീർത്ഥാടകരാണ് ഇതിനോടകം സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരിക്കുന്നത്. തെലങ്കാന, ആന്ധ്രാ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും.
മകരവിളക്ക് ക്രമീകരണങ്ങളിൽ ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി ഞായറാഴ്ച അവസാനവട്ട വിലയിരുത്തലുകൾ നടത്തും. ദേവസ്വം ബോർഡും യോഗം ചേരുന്നുണ്ട്. നാളെ വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും.
മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ടയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.