ഇനി ഭക്തിസാന്ദ്രം: മണ്ഡലകാല പൂജകള്‍ക്കായി ഇന്ന് നട തുറക്കും, വൈകീട്ട് മേല്‍ശാന്തിമാരുടെ അഭിഷേകം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന മഹോത്സവത്തിനൊരുങ്ങി ശബരിമല. മണ്ഡലകാല പൂജകള്‍ക്കായി ഇന്ന് നട തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കല്‍ ചടങ്ങ്. തുടർന്ന് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേകം, അതായത് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കും. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയെത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവരാണ് അഭിഷേകം ചെയ്യുന്നത്.
ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുമെങ്കിലും ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകളൊന്നുമില്ല. മുപ്പതിനായിരം പേരാണ് ഇന്ന് ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. ഇത്തവണ മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ് ദര്‍ശന സമയം. നാളെ പുലർച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതി നടതുറക്കും.

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തെ വരവേല്‍ക്കാനായി വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
തീർത്ഥാടകരുടെ പ്രത്യേക ശ്രദ്ധക്ക്
നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്. സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
മല കയറുന്നതിനിടയിൽ ക്ഷീണം,തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. 04735 203232എന്ന നമ്പറിൽ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക. പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്. മലമൂത്രവിസർജ്ജനം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക. പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്












Click it and Unblock the Notifications