മണ്ഡലകാലത്ത് എത്താനിരിക്കുന്നത് 550 യുവതികള്‍.. ശബരിമല കോട്ടയാക്കാന്‍ ആര്‍എസ്എസ്
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ചിത്തിര ആട്ടപൂജയ്ക്ക് നട തുറന്ന മൂന്ന് ദിവസവും പോലീസ് ശബരിമലയില്‍ ഒരുക്കിയത്. വന്‍ കമാന്റോ സംഘവും മെറ്റല്‍ ഡിക്റ്ററും മൊബൈല്‍ ജാമറും കൂടാതെ വനിതാ പോലീസുകാരെയടക്കം സന്നിധാനത്ത് വിന്യസിച്ചു. എന്നാല്‍ ഏഴായിരത്തോളം വരുന്ന പ്രതിഷേധകര്‍ ശബരിമല കീഴടക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത് പോലീസിനെ സംബന്ധിച്ചെടുത്തോളം ശ്രമകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്താന്‍ 550 ഓളം യുവതികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍ ഇവരെ തടയാന്‍ പ്രതിഷേധകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തിരുമാനമെന്നാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ കേഡർമാരെ മണ്ഡല - മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കാൻ ആർഎസ്എസ് നീക്കം നടത്തുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇതോടെ സുരക്ഷയൊരുക്കുന്നത് ഏറെ ശ്രമകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതികള്‍ സന്നിധാനത്ത് നടപന്തല്‍ വരെ എത്തിയിരുന്നെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് യുവതികളെ ഇരുന്നൂറോളം പോലീസുകാരുടെ അകമ്പടിയോടെ മലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. എന്നാല്‍ മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ എത്തുമ്പോള്‍ ഇത്തരത്തില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമായേക്കില്ല. ഇതോടെ ഈ ദിവസങ്ങളില്‍ സുരക്ഷയൊരുക്കുന്നത് പോലീസിന് വന്‍ വെല്ലുവിളിയായിരിക്കും