ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം: മണിക്കൂറുകള്‍ നീണ്ട ക്യൂ, സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് പ്രതിപക്ഷം
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം തുടരുന്നു. അവധി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രണാധീതമായതോടെ പലയിടത്തും നീണ്ട നിരകള്‍ രൂപപ്പെട്ടു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ട അവസ്ഥയാണുള്ളത്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട അടിയന്തര നടപടികളെക്കുറിച്ചുള്ള ചർച്ചകള്‍ ഇന്നും തുടരും.
തിരക്ക് വർധിച്ചതോടെ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ഇന്നലെയാണ് ദർശനം നടത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച വൈകീട്ടുമുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ പമ്പയിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്.

നിലയ്ക്കൽ പാർക്കിങ് കേന്ദ്രത്തിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റിൽ 70 പേരെവരെ പതിനെട്ടാം പടി കടത്തിവിടണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടുദിവസമായി മിനിറ്റിൽ 50-ൽ താഴെ ഭക്തരെ മാത്രമാണ് പടികയറ്റിവിടുന്നത്.
മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെതുടർന്ന് നിരവധി അയ്യപ്പ ഭക്തർ കുഴഞ്ഞു വീണു. ഇതിനിടയില്‍ കുഴഞ്ഞു വീണ ഒരു പെണ്‍കുട്ടി മരിച്ചു. അപ്പാച്ചിമേട്ടിലായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിനി പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്.. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, മന്ത്രിയും ദേവസ്വം ബോർഡും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ പരിധി 90000ല്‍ നിന്ന് 80000 ആക്കിയാണ് കുറച്ചിരിക്കുന്നത്. അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇന്നലെ പ്രത്യേക സിറ്റിംങ് നടത്തിയിരുന്നു. ദർശന ശമയം കൂട്ടാന്‍ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ അതിന് സാധിക്കില്ലെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചത്.
തന്ത്രിയും മേല്‍ശാന്തിയും സീസണ്‍ മുഴുവന്‍ ശബരിമലയില്‍ ഉണ്ടെന്നും അവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് ചുരുങ്ങിയ സമയമാണെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്ന ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. ഇതൊന്നും ശ്രദ്ധിക്കാന്‍ സർക്കാറിന് സമയമില്ല. സാധാരണ നിരവധി മീറ്റിങ്ങുകളാണ് സർക്കാർ തലത്തില്‍ ശബരിമലയില്‍ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല. ദേവസ്വം മന്ത്രി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications