സന്നിധാനത്ത് സ്ത്രീപ്രവേശനം അനുവദിക്കരുത്, ആചാരങ്ങള്‍ നിലനില്‍ക്കണം: ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് സ്ഥാനമൊഴിയുന്ന ശബരിമല മേല്‍ശാന്തി വിഎന്‍ വാസവന്‍ നമ്പൂതിരി. ആചാരങ്ങള്‍ നിലനില്‍ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേയില്ലാത്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണയും ശബരിമലയില്‍ യുവതികള്‍ കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ ആലോചിച്ച് തീരുമാനമെടുക്കണം. ശബരിമലയില്‍ ഇതുവരെയുണ്ടാകാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വിശ്വാസമെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണെന്നും കഴിഞ്ഞ വര്‍ഷം ദര്‍ശനം നടത്താന്‍ എത്തിയ സ്ത്രീകള്‍ നടപ്പന്തല്‍ വരെ എത്തിയപ്പോള്‍ തനിക്ക് വിഷമുമുണ്ടായെന്നും വാസവന്‍ നമ്പൂതിരി പറഞ്ഞു. ആചാരങ്ങളും അനാചരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതില്‍ അപാകതകളുണ്ടായി. ആരേയും ഉപദ്രവിക്കാത്ത ആചാമാണ് അയപ്പന്‍റെ കാര്യത്തിലുള്ളത്. അതിനാല്‍ ആചാരങ്ങള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിശാല ബഞ്ചിന് യുവതീ പ്രവേശന ഹർജികൾ വിട്ടത് ആശ്വാസകരമാണെന്നായിരുന്നു നിയുക്ത മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതി അഭിപ്രായപ്പെട്ടത്. മുന്‍ വര്‍ഷത്തേക്കാള്‍ തീർത്ഥാടകർ കൂടുതലായി എത്തുമെന്ന് കരുതുന്നു. യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications