ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു; വന്‍ സുരക്ഷ
സന്നിധാനം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു. നവംബര്‍ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്കാണ് നട തുറന്നത്. ഒരു ദിവസം മാത്രമാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്നത്.
ആക്റ്റിവിസ്റ്റുകള്‍ക്ക് നടപന്തല്‍ വരെ പ്രതിഷേധം കൂടാതെ വഴിയൊരുക്കിയത് ബിജെപിയെന്ന് മന്ത്രി കടകംപള്ളി
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചിത്തിര ആട്ട വിശേഷത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അയ്യായിരത്തിലേറെ പേര്‍ ആദ്യ ദിനം തന്നെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. തിരക്ക് ഇനിയും കൂടുമെന്നാണ് സൂചന.
ശബരിമലയില്‍ പ്രായമപരിധിയില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയിട്ടുള്ളത്. കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ക്കാണ് അത് വഴിവച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മാധ്യമങ്ങളിൽ സിപിഎം ഫ്രാക്ഷൻ, ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യം, തന്റെ സഹായം തേടാത്തവരില്ല- ശ്രീധരൻ പിള്ള
20 കമാന്‍ഡോകള്‍ ഉള്‍പ്പെടെ രണ്ടായിരത്തി മുന്നൂറിലധികം പോലീസുകാരെ ആണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഭക്തരെ കയറ്റിവിടുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ദര്‍ശനത്തിന് ശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ പോലീസ് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി നേതാക്കളായ എംടി രമേശ്, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേരത്തേ തന്നെ സന്നിധാനത്ത് എത്തിയിരുന്നു.