ശബരിമലയുടെ പേരിൽ കടുത്ത വര്‍ഗ്ഗീയപ്രചാരണത്തിന് ശ്രമം; മാംസഭക്ഷണം നിരോധനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം
Recommended Video
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്ന രീതിയിലാണ് പ്രചാരണം കൊഴുക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലും ഇത് ചിലര്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കരിപ്പൂരിലൂടെ സ്വര്‍ണം ഒഴുകുന്നു; കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പിടികൂടിയത് 7കോടിരൂപയുടെ സ്വര്‍ണം
എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കാന്‍ വാര്‍ത്ത നല്‍കിയവരോ അത് പ്രചരിപ്പിക്കുന്നവരോ തയ്യാറാകുന്നില്ല എന്നതാണ് സത്യം. പത്തനംതിട്ട ജില്ല കളക്ടര്‍ ഇത് സംബന്ധിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് വെബ്‌സൈറ്റില്‍ ലഭ്യവും ആണ്.
പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്നത് തികച്ചും വ്യാജ പ്രചാരണം ആണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാത്രമാണ് മാംസഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ജനവാസ മേഖല അല്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാവര്‍ഷവും ശബരിമല തീര്‍ത്ഥാടന കാലത്ത് ഇത്തരം ചില നിയന്ത്രണങ്ങള്‍ ഉണ്ടാകാറും ഉണ്ട്.
പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ അങ്ങേയറ്റം വ്രതയുദ്ധിയോടെ എത്തുന്ന സാഹചര്യത്തില്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം എന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. നിലക്കല്‍, ളാഹ തുടങ്ങി സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാസംഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ആണ് നിരോധനം. കേരള പോലീസ് ആക്ടിലെ ചട്ടം 80 പ്രകാരം ആണ് ഇത്.
കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ആണ് വ്യാജ പ്രചരണങ്ങള്‍ കൊഴുക്കുന്നത്. ഉത്തരവ് വിവാദമായെന്നും അതേ തുടര്‍ന്ന് ഉത്തരവ് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു എന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ വെബ്‌സൈറ്റില്‍ ഇപ്പോഴും ആ ഉത്തരവ് കാണാന്‍ സാധിക്കും.