ശബരിമല തീർഥാടകർക്ക് നേരെ യുവാവിന്റെ ആക്രമണം; ‘റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളെ’ന്നു മൊഴി
ആലപ്പുഴ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ബസിന്റെ വാതിൽ ചില്ല് കോടാലി കൊണ്ട് അടിച്ചുതകർത്തു. യുവാവ് തള്ളി താഴെയിട്ട ഒൻപതു വയസുകാരിയുടെ കൈയ്ക്ക് പരിക്കേറ്റു. യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പത്തുമണിക്ക് ആലപ്പുഴ കളർകോട് ജംഗ്ഷനിലാണ് സംഭവം. മലപ്പുറം ചുങ്കത്തറ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബസിൽ ഒൻപത് കുട്ടികൾ അടക്കം 39
പേരാണ് ഉണ്ടായിരുന്നത്.

ചായ കുടിക്കാനായാണ് കളർകോട് ജംഗ്ഷനിൽ ബസ് നിർത്തിയത്. ഈസമയത്ത് ബസിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സമീപം നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ട യുവാവ് ഫോട്ടോ എടുത്ത ഒൻപത് വയസുകാരിയെ തള്ളി താഴെയിടുകയായിരുന്നു. തന്റെയും കൂടെയുള്ള യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് തീർത്ഥാടക സംഘം പറയുന്നു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെ തീർഥാടക സംഘം ചോദ്യം ചെയ്തതോടെ ഇയാൾ ഈ കുട്ടിയുടെ ബന്ധുവായ മറ്റൊരു കുട്ടിയുടെയും കൈകളിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു.
ഇതിനെ ചൊല്ലി തീർഥാടക സംഘവും യുവാവും തമ്മിൽ വാക്കേറ്റമായി. ഇതിൽ കുപിതനായ യുവാവ് കോടാലിയുമായി വന്ന് ബസിന്റെ വാതിലിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവതി ടിവി റിയാലിറ്റി ഷോ താരമാണെന്ന് തീർത്ഥാടക സംഘം പറയുന്നു. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് സാക്ഷിമൊഴി. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിൽ തിരച്ചിൽ നടത്തി ആണ് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്..












Click it and Unblock the Notifications