ശബരിമലയിൽ സംഘർഷ സാധ്യത; കൂടുതൽ നേതാക്കളെ കരുതൽ തടങ്കലിൽ വച്ചേക്കും, പട്ടിക തയാറാക്കാൻ നിർദ്ദേശം
പമ്പ: ശബരിമലയിൽ കൂടുതൽ കരുതൽ നടപടികളുമായി പോലീസ്. കെപി ശശികലയ്ക്കും കെ സുരേന്ദ്രനുമുൾപ്പെടെയുള്ളവർക്ക് പിന്നാലെ ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സാധ്യതയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്നവരുടെ പട്ടിക തയാറാക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകി.
മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമലയിലെത്താൻ സാധ്യതയുണ്ടെന്ന് തന്നെയാണ് സൂചനകൾ. തുലാമാസ പൂജകൾക്കും , ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ സന്നിധാനത്തെ നിയന്ത്രണം പ്രതിഷേധക്കാർ ഏറ്റെടുക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത്തവണ പ്രതിഷേധങ്ങൾക്ക് അവസരം നൽകാത്തവിധത്തിൽ പഴുതടച്ച സുരക്ഷയൊരുക്കുകയാണ് പോലീസ് ലക്ഷ്യം.
സംഘർഷമുണ്ടായേക്കും
നിലവിൽ സന്നിധാനവും പരിസരവും നിയന്ത്രണവിധേയമാണെങ്കിലും സംഘർഷ സാധ്യതകളും മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. നേതാക്കളുടെ സാന്നിധ്യം ഈ സാധ്യത വർദ്ധിപ്പിക്കുമെന്നതിനാലാണ് പോലീസ് ഇവരെ കരുതൽ തടങ്കലിൽ എടുക്കുന്നത്. രാത്രിയിൽ സന്നിധാനത്തേയ്ക്ക് ആരെയും കടത്തി വിടരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഇതേ തുടർന്നാണ് കെ സുരേന്ദ്രനും ശശികലയും അറസ്റ്റിലായത്.
നടപടികൾ തുടരും
കെപി ശശികലയുടേയും കെ സുരേന്ദ്രന്റെയും അറസ്റ്റിൽ കരുതൽ നടപടികൾ ഒതുങ്ങില്ല. ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സാധ്യതയുള്ള ഏത് നേതാവും സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ചാൽ തിരിച്ചയക്കാനാണ് നിർദ്ദേശം. ഇതിന് വഴങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കും. സന്നിധാനത്തേയ്ക്ക് എത്തുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കർശനമായി നിരിക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോർട്ടുകൾ കൈമാറണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.
തിരക്ക് കുറവ്
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ മണ്ഡലകാലത്ത് സന്നിധാനത്ത് തിരക്ക് കുറവാണ്. സന്നിധാനത്തേയ്ക്ക് എത്തുന്ന മലയാളി തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. വരി നിൽക്കാതെ തന്നെ പതിനെട്ടാം പടി ചവിട്ടാമെന്നുള്ള സ്ഥിതിയാണ് നിലവിലുള്ളത്. ഇക്കുറി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കിയതും സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ തുടരുന്നു
തിരക്ക് കുറവാണെങ്കിലു നിയന്ത്രണങ്ങളുടെ കാര്യത്തിൽ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. പാസുണ്ടായിട്ടും മാധ്യമപ്രവർത്തകരെ നിലയ്ക്കൽ ഗോപുരത്തിന് സമീപം തടഞ്ഞതോടെ മാധ്യമപ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രാത്രിയിൽ സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിൽ പോലീസ് നേരിയ ഇളവ് വരുത്തിയിട്ടുണ്ട്.
നേരിയ ഇളവുകൾ
നെയ്യഭിഷേകത്തിന് മുൻകൂട്ടി ടിക്കറ്റെടുത്ത ആളുകൾക്ക് രാത്രിയിൽ സന്നിധാനത്ത് വിരിവെയ്ക്കാൻ പോലീസ് അനുമതി നൽകി. പാസും, തിരിച്ചറിയൽ രേഖകളും, നെയ്യഭിഷേകത്തിന് ബുക്ക് ചെയ്ത രസീതും പരിശോധിച്ച ശേഷം മാത്രമാണ് പോലീസ് അനുമതി നൽകിയത്. സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ മുറികൾ വാടകയ്ക്ക് നൽകുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഒരു മുറിയിൽ മൂന്ന് പേരെ കൂടുതൽ തങ്ങാൻ അനുവദിക്കകരുതെന്നാണ് നിർദ്ദേശം.
ദേവസ്വം മന്ത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ബിജെപി കൗൺസിലർമാരും പ്രവർത്തകരും പ്രതിഷേധവുമായി എത്തി. വേദിയിലിരുന്ന മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി വീശി. ഇതോടെ സ്ഥലത്ത് ബിജെപി-സിപിഎം സംഘർഷവുമുണ്ടായി. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?
അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്