ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4 വരെ... ഭക്തർക്ക് ബാധകമല്ല, ശരണം വിളിക്കാം...
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ നീട്ടി. ഡിസംബര്‍ നാല് വരെയാണ് നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങലിൽ നിരോധനാജ്ഞ തുടരും. ഈ മാസം പതിനഞ്ച് മുതലാണ് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ റോഡിലും ഉപറോഡുകളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ നിരോധനാജ്ഞ പിന്നീട് രണ്ട് തവണയായി നാലു ദിവസം നീട്ടിയിരുന്നു.
നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നത്. ശരണം വിളിക്കുന്നതിനോ സംഘമായി ദര്‍ശനം നടത്തുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ക്ക് പകരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഡിസംബര്‍ മൂന്നു മുതല്‍ നിരാഹാര സത്യാഗ്രഹം നടത്താന്‍ ബിജെപി തീരുമാനിച്ചതിനാല്‍ ഇത്തവണ സംഘര്‍ഷം അയയുമെന്നാമ് വിയിരുത്തൽ. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ തുചരണമെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം ശബരിമലയിലെ പ്രക്ഷോഭ വിഷയം സ്ത്രീപ്രവേശനമല്ലെന്ന് ഒ രാജഗോപാലും വെള്ളിയാഴ്ച വ്യക്തമാക്കി. ഇതിനുമുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെയായിരുന്നു സമരത്തിന്റെ തുടക്കമെങ്കിലും പിന്നീട് ബിജെപി നിലപാട് മാറ്റുകയായിരുന്നു.
പോലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളുമാണ് സമര വിഷയങ്ങളെന്നും ശബരിമലയില്‍ സമരം നടത്തില്ല എന്നത് പാര്‍ട്ടി നിലപാടാണെന്നും രാജഗോപാല്‍ പറഞ്ഞു. റിവ്യു ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്ന് ഒ രാജഗോപാൽ ചോദിച്ചു.
ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ടായിരുന്നുവെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications