സുരേന്ദ്രനെതിരെ ഏഴ് കേസുകള്‍; പുതിയ കേസ് കൊച്ചിയില്‍, ജാമ്യം കിട്ടിയിട്ടും അകത്തുതന്നെ
തിരുവനന്തപുരം/കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി പോലീസ്. ആറ് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഏഴാമതൊരു കേസ് കൂടി ബുധനാഴ്ച കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്തു. നെയ്യാറ്റിന്‍കര രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേന്ദ്രന് കോടതി ജാമ്യം നല്‍കി. എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇനിയും കേസുകള്‍ എടുക്കുമെന്നാണ് സൂചന.
തന്നെ പോലീസ് പീഡിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് ഏറ്റവും ഒടുവില്‍ കേസെടുത്തത്. കേസെടുക്കുമെന്ന് ഭയന്ന് കൊല്ലം ജില്ലയിലെ ബിജെപി നേതാവ് ഒളിവില്‍ പോയിട്ട് ദിവസങ്ങളായി. സംസ്ഥാന നേതാക്കള്‍വരെ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാമെന്ന ഭീതിയിലാണെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ.....
നെയ്യാറ്റിന്‍കര കേസില്‍ ജാമ്യം
നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഡിസംബര്‍ അഞ്ചിന് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ സുരേന്ദ്രന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പീഡിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍
സുരേന്ദ്രനെ പോലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കുമെന്നറിഞ്ഞ് പ്രവര്‍ത്തകരും മാധ്യമങ്ങളും നെയ്യാറ്റിന്‍കര കോടതിയില്‍ തമ്പടിച്ചിരുന്നു. തന്നെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ വിളിച്ചുപറഞ്ഞു. കോടതി വളപ്പിലും പ്രവര്‍ത്തകര്‍ നാമജപം നടത്തി.
സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ
പോലീസ് പീഡിപ്പിക്കുന്നു. പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് നീക്കം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട മാന്യത പോലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ വാറണ്ട് ആറ് കേസില്‍
ആറ് കേസുകളില്‍ സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറണ്ടുണ്ട്. നിലയ്ക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി കേസുകള്‍ ചുമത്തുകയായിരുന്നു. ഇനി കോടതികളില്‍ നിന്ന്് കോടതികളിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. അതിനിടെയാണ് കൊച്ചിയില്‍ നെടുമ്പാശേരി പോലീസ് പുതിയ കേസെടുത്തത്.
നെടുമ്പാശേരി കേസിന് കാരണം
സുരേന്ദ്രന്‍ പങ്കെടുത്ത എല്ലാ പ്രതിഷേധ പരിപാടികളും പോലീസ് പരിശോധിക്കുകയാണ്. എല്ലാ സംഭവത്തിലും കേസെടുക്കാന്‍ പ്രത്യേക നിര്‍ദേശം ലഭിച്ചിരിക്കുകയാണെന്നാണ് വിവരം. ശബരിമല ദര്‍ശനത്തിന് വന്ന തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് പുതിയ കേസ്.
പത്തനംതിട്ടയില്‍ ജാമ്യം കിട്ടിയാലും...
സുരേന്ദ്രനടക്കം 20 പേര്‍ക്കെതിരെയാണ് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയില്‍ 52കാരിയെ യുവതിയെന്നാരോപിച്ച് ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്ന വ്യക്തമാണ്.
നിരോധിത മേഖലയില്‍
ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ് ഒഴികെ ബാക്കിയെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളാണ്. എന്നാല്‍ ജയില്‍മോചിതനാകണമെങ്കില്‍ എല്ലാ കേസുകളിലും ജാമ്യം ലഭിക്കേണ്ടത് ആവശ്യമാണ്. സമരം നിരോധിച്ച മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതാണ് നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.
ആഭ്യന്തര മന്ത്രാലയം ഇടപെട്ടു
നിരോധിത മേഖലയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരം നടന്നതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ഇതിന്റെ വീഡിയോ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോ തെളിവായി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് തീരുമാനം. സുരേന്ദ്രനെതിരായ കേസുകളില്‍ മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ നേതാവ് മുങ്ങി
കൂടുതല്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലെ ബിജെപി നേതാവ് മുങ്ങിയെന്ന് ആരോപണമുണ്ട്. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമനെ കാണാതായിട്ട് ദിവസങ്ങളായി. സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗമാണ് ഇയാള്‍ക്കെതിരായ കേസിന് ആധാരം.
മനപ്പൂര്‍വമുള്ള പ്രസംഗമല്ല
സോമന്റെ രണ്ടു മൊബൈല്‍ ഫോണുകളും ഓഫാണ്. മനപ്പൂര്‍വമുള്ള പ്രസംഗമല്ല സോമന്‍ നടത്തിയതെന്ന് ജില്ലാ പ്രസിഡന്റ് ഗോപിനാഥ് പറയുന്നു. സുരേന്ദ്രനെ ജയിലിലടച്ച സംഭവത്തില്‍ വികാരപരമായ പ്രസംഗമാണെന്നും ആവേശത്തില്‍ പ്രസംഗിച്ചതാണെന്നുമാണ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.
Recommended Video
പ്രവര്‍ത്തകര്‍ക്ക് ആശങ്ക
അതേസമയം, കേസുകള്‍ തുടര്‍ച്ചയായി എടുക്കുന്ന സാഹചര്യത്തില്‍ ശബരിമല സമരത്തിന്റെ ശക്തി ചോര്‍ന്നുപോയെന്ന് ബിജെപിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ മടിക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന നേതാവ് വരെ ജയിലിലായ സാഹചര്യത്തില്‍ പ്രവര്‍ത്തകരും ആശങ്കയിലാണ്. ശബരിമലയില്‍ ആദ്യം പാര്‍ട്ടി വിചാരിച്ച പോലെ കാര്യം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ നിയന്ത്രണം പോലീസിന് ലഭിച്ചുവെന്നും നേതാക്കള്‍ സമ്മതിക്കുന്നു.
സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി