ശബരിമലയിലെ അക്രമികളെ പുകച്ച് പുറത്ത് ചാടിച്ച് പോലീസ്, ജാമ്യം പോലും കിട്ടില്ല, പകച്ച് ബിജെപി
Recommended Video
തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം ഒരു യുവതിയെപ്പോലും ശബരിമല കയറ്റാതെ തിരിച്ചയക്കാന്‍ ബിജെപിയും ആര്‍എസ്എസും അടങ്ങുന്നവര്‍ക്ക് തുലാമാസ പൂജക്കാലത്ത് സാധിച്ചു. ഇനി കേരളം ഉറ്റ് നോക്കുന്നത് മണ്ഡല കാലത്തേക്കാണ്. എന്ത് വില കൊടുത്തും യുവതികള്‍ പ്രവേശിക്കുന്നത് തടയും എന്ന് സംഘപരിവാര്‍ നേതാക്കള്‍ പലയിടത്തായി പ്രഖ്യാപനം നടത്തുന്നു.
സംഘപരിവാറിന്റെ പിപ്പിരി ചിലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കുന്നു. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അറസ്റ്റുകള്‍ പോലീസ് തുടരുന്നു. സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ തന്നെയാണ് ബിജെപി തീരുമാനവും. മണ്ഡലകാലത്ത് സന്നിധാനം സംഘര്‍ഷഭരിതമാകും എന്ന ആശങ്ക ഉയരുകയാണ്.
സംസ്ഥാനത്ത് കൂട്ട അറസ്റ്റ്
ഭക്തരെന്ന ലേബലില്‍ സന്നിധാനത്ത് തമ്പടിച്ച് സംഘപരിവാറുകാർ അടക്കമുളളവർ കാട്ടിക്കൂട്ടിയ അക്രമം കേരളം കണ്ടതാണ്. അവര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പോലീസ് തുടങ്ങിയത്. മാധ്യമങ്ങള്‍ പുറത്ത് വിട്ട സന്നിധാനത്തെ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അക്രമത്തില്‍ പങ്കെടുത്ത ഓരോരുത്തരേയും തിരഞ്ഞ് പിടിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്. ബുധനാഴ്ച രാത്രി മുതലാണ് പോലീസ് കൂട്ട അറസ്റ്റ് തുടങ്ങിയത്.
അറസ്റ്റിലായത് ആയിരങ്ങൾ
ശബരിമലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഇതുവരെ 1410 പേരാണ് സംസ്ഥാനത്ത് ഒട്ടാകെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. 160 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ശബരിമലയുടെ പേരില്‍ നിലയ്ക്കലിലും മറ്റും ആക്രമണം അഴിച്ച് വിട്ടവര്‍ക്കും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കുമാണ് മുട്ടന്‍ പണി കിട്ടിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം കിട്ടുക എളുപ്പമല്ല.
13 ലക്ഷം കെട്ടി വെയ്ക്കണം
കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ 13 ലക്ഷം വീതം കെട്ടി വെയ്ക്കണം. 18 കെഎസ്ആര്‍ടിസി ബസ്സുകളും പത്ത് പോലീസ് വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തിരുന്നു. 18 പേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവര്‍ക്കാണ് പണം കെട്ടി വെയ്ക്കാതെ ജാമ്യം കിട്ടില്ല എന്ന അവസ്ഥ വന്നിരിക്കുന്നത്.
ഗുരുതരമായ കുറ്റങ്ങൾ
ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 440 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് മേല്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, മാധ്യമപ്രവര്‍ത്തകരേയും യുവതികളേയും പോലീസിനേയും ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, നിരോധനാജ്ഞ ലംഘിക്കല്‍ അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഭൂരിപക്ഷവും സംഘപരിവാർ
ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിപക്ഷം പേരും സംഘപരിവാര്‍ സംഘടനകളിലെ ആളുകളാണ് എന്നാണ് വിവരം. അക്രമികളെ അറസ്റ്റ് ചെയ്തതിനെ ഭക്തരെ പോലീസ് പിടികൂടുന്നു എന്ന തരത്തിലാണ് വളച്ചൊടിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. കേസില്‍ അകപ്പെട്ടവര്‍ക്ക് ബിജെപി നിയമസഹായം നല്‍കും എന്ന പേരില്‍ പ്രചരിക്കുന്ന ഫോണ്‍ നമ്പറുകള്‍ പോലീസിന്റേതാണ് എന്ന മറ്റൊരു പണിയും ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്.
ഭയപ്പെടുത്തുക ലക്ഷ്യം
ഇനിയും കൂടുതല്‍ പേരുടെ ലിസ്റ്റ് തയ്യാറാക്കാനും അറസ്റ്റുമായി മുന്നോട്ട് പോകാനും തന്നെയാണ് പോലീസിന്റെ തീരുമാനം. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന ഒരു ഉദ്ദേശം കൂടി സര്‍ക്കാരിനുണ്ട്. മാത്രമല്ല കൂട്ട അറസ്റ്റ് വഴി സമരക്കാരെ സമ്മര്‍ദ്ദത്തിലാക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കൂട്ട അറസ്റ്റിനെതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.
ആശങ്കയിൽ ബിജെപി
സര്‍ക്കാര്‍ നിയമപരമായി കാര്യങ്ങള്‍ നീക്കുമ്പോള്‍ എങ്ങനെ പ്രതിരോധിക്കാം എന്ന തിരക്ക് പിടിച്ച ആലോചനയില്‍ ആണ് ബിജെപി നേതൃത്വം. എത്ര പേരെ അറസ്റ്റ് ചെയ്താലും ശബരിമലയില്‍ യുവതികളെ തടയാനെത്തും എന്ന് കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ പ്രഖ്യാപിക്കുന്നു. ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഷായുമായി തുടര്‍നീക്കങ്ങള്‍ ബിജെപി നേതൃത്വം ചര്‍ച്ച ചെയ്യും.
കണ്ണുകൾ കോടതിയിലേക്ക്
തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം കത്തിച്ച് നിര്‍ത്തുക എന്നത് ബിജെപിയുടെ ആവശ്യമാണ്. ശബരിമല വിധിക്കെതിരെ പുനപരിശോധനാ, റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. നവംബര്‍ 13ന് ആണ് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുക. വിധി നടപ്പിലാക്കാന്‍ കോടതി സാവകാശം അനുവദിക്കുകയോ പഴയ സ്ഥി്തി തല്‍ക്കാലത്തേക്ക് തുടരാന്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ ശബരിമലയിലെ സംഘര്‍ഷ സാധ്യയ്ക്ക് താല്‍ക്കാലികമായി അയവ് പ്രതീക്ഷിക്കാം.