ശബരിമല സമരം അവസാനിപ്പിക്കാൻ സമവായ നീക്കവുമായി ദേവസ്വം ബോർഡ്, എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാർ
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വീണ്ടും സമവായ ശ്രമങ്ങളുമായി ദേവസ്വം ബോർഡ് രംഗത്ത്. ശബരിമല വിഷയത്തിലെ സമരം അവസാനിപ്പിക്കുന്നതിന് എന്ത് വിട്ടുവീഴ്ചയ്ക്കും ദേവസ്വം ബോർഡ് തയ്യാറാണെന്ന് പ്രസിഡണ്ട് എം പത്മകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബോർഡ് റിവ്യൂ ഹർജി നൽകിയാൽ സമരം അവസാനിപ്പിക്കുമോ എന്ന് സമരക്കാർ വ്യക്തമാക്കണമെന്നും എം പത്മകുമാർ ആവശ്യപ്പെട്ടു. ബോർഡിന് രാഷ്ട്രീയമില്ലെന്നും ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എം പത്മകുമാർ ആവശ്യപ്പെട്ടു.
50 പേർ സന്നിധാനത്ത്, 60തോളം പേർ അപ്പാച്ചിമേട്ടിൽ, സമരക്കാരെ തിരഞ്ഞ് വലഞ്ഞ് പോലീസ്!
ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകേണ്ടതില്ല എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു ദേവസ്വം ബോർഡ് ഇതുവരെ. എന്നാൽ പ്രതിഷേധം കൈവിട്ട നിലയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് വീണ്ടും സമവായത്തിനുള്ള നീക്കം. നേരത്തെ പന്തളം രാജകുടുംബവും തന്ത്രി കുടുംബവും അടക്കമുള്ളവരുമായി ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും ബോർഡ് പരിഗണനയ്ക്ക് എടുത്തില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികളടക്കം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോരുകയുണ്ടായി. വെളളിയാഴ്ച ദേവസ്വം ബോർഡ് വീണ്ടും യോഗം ചേരുന്നുണ്ട്. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമല വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകണമോ എന്ന കാര്യം യോഗത്തിൽ വീണ്ടും ചർച്ചയായേക്കും. പന്തളം കൊട്ടാരം പ്രതിനിധികൾ വീണ്ടും ചർച്ചയ്ക്ക് എത്തുമോ എന്ന കാര്യം വ്യ.ക്തമല്ല.
സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകണമോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡിനകത്ത് തന്നെ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. റിവ്യൂ ഹർജി നൽകണം എന്ന് അഭിപ്രായമുളളവരാണ് ഭൂരിപക്ഷവും എന്നാണ് സൂചന. എന്നാൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ട സാഹചര്യം ഇല്ലെന്നും റിവ്യൂ ഹർജിയുടെ കാര്യം ദേവസ്വം ബോർഡ് ചർച്ച ചെയ്തിട്ടില്ല എന്നുമാണ് ബോർഡ് അംഗം കെ രാഘവൻ വെളിപ്പെടുത്തിയത്. റിവ്യൂ ഹർജി നൽകണം എന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിൽ ബോർഡ് അതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സാധ്യത.