ശബരിമല വിഷയത്തിൽ മോദിക്ക് മൗനമെന്തേ? യുവതികളെ തടയുന്നത് വിവരമില്ലായ്മയെന്ന് ജിഗ്നേഷ് മേവാനി
കാസര്‍കോഡ്: വര്‍ഷങ്ങളോളം കേസ് നടന്നപ്പോഴും വിധി വന്നതിന് പിന്നാലെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കാതിരുന്ന ബിജെപി രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ടാണ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞതും പ്രതിഷേധം ആരംഭിച്ചതും. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ബിജെപിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോഡ് നിന്നാംരംഭിച്ച പദയാത്രയില്‍ സംസാരിക്കുമ്പോഴാണ് ജിഗ്നേഷ് ശബരിമ വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ചത്. സുപ്രീം കോടതി വിധിയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ മേവാനി, കോടതി വിധി അംഗീകരിക്കാതെ യുവതികളെ തടയുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടേയും വിവരമില്ലായ്മയാണെന്ന് കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തേയും മേവാനി വിമര്‍ശിച്ചു. സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ആളാണ് പ്രധാനമന്ത്രി. എന്നാല്‍ എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്ന് ജിഗ്നേഷ് മേവാനി ചോദിച്ചു. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന ബിജെപി ശബരിമല വിഷയത്തില്‍ കോടതിയുടെ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാകണം എന്നും ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതികളെ ഒരു കാരണവശാലും പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ബിജെപി. ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ശബരിമലയെ സംരക്ഷിക്കാനെന്ന പേരില്‍ ബിജെപി കാസര്‍കോഡ് നിന്നും പത്തനംതിട്ട വരെ രഥയാത്ര നടത്തുകയാണ്. മണ്ഡലകാലത്തും ശബരിമല സന്നിധാനം പ്രക്ഷുബ്ദമാകും എന്നാണ് ആശങ്ക ഉയരുന്നത്.