ശബരിമലയിൽ പോലീസ് തന്ത്രം പാളി, മണ്ഡലകാല സുരക്ഷ വെല്ലുവിളി
Recommended Video
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുമ്പോൾ ദർശനത്തിനായി സ്ത്രീകളെത്തിയാൽ യാതൊരു തടസ്സങ്ങളുമില്ലാതെ സന്നിധാനത്തെത്താൻ അവസരമൊരുക്കുമെന്നാണ് പോലീസും സർക്കാരും അറിയിച്ചിരുന്നത്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ നേരിട്ട പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയത്. ശബരിമലയുടെ നിയന്ത്രണം പോലീസിന്റെ കൈയ്യിൽ ആയിരുന്നിട്ടുകൂടി, അമ്പത് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പോലും വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദുവസത്തേയ്ക്കാണ് നട തുറന്നതെങ്കിസ്‍ കൂടി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരുന്നത്. എന്നാൽ മറ്റു തീർത്ഥാടന കാലത്തെ അപേക്ഷിച്ച് ഏറ്റവും കുറവ് തീർത്ഥാടകർ എത്തുന്ന ചിത്തിര ആട്ട വിശേഷത്തിന് പോലും പോലീസ് തന്ത്രങ്ങൾ പാളിയ സ്ഥിതിയാണുള്ളത്. മണ്ഡലകാല സീസണ് മുന്നോടിയായി ശബരിമലയിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ വഴികൾ തേടുകയാണ് പോലീസ്.
കനത്ത സുരക്ഷ
കനത്ത പോലീസ് വലയത്തിലായിരുന്നു ഇത്തവണ ഭക്തർ മല ചവിട്ടിയത്. 1300ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസര പ്രദേശത്തുമായി വിന്യസിച്ചിരുന്നത്. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലുകൾ ഉതിർക്കുന്ന വാഹനവും സജ്ജമാക്കി നിർത്തി. മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയാൻ സാധിക്കുന്ന 12 ക്യാമറകളും കൂടുതൽ നിരീക്ഷണ ക്യാമറകളും സന്നിധാനത്ത് സ്ഥാപിച്ചിരുന്നു.
വനിതാ പോലീസുകാരും
ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് സുരക്ഷയൊരുക്കാൻ വനിതാ പോലീസിനെ നിയോഗിച്ചു. അമ്പത് വയസിന് മുകളിൽ പ്രായമുള്ള 15 പേരെയാണ് സന്നിധാനത്ത് വിന്യസിച്ച്. മുതിർന്ന സ്ത്രീകളെ അണിനിരത്തി സംഘപരിവാർ സംഘടനകൾ പ്രക്ഷോഭത്തിന് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നായിരുന്നു വനിതാ പോലീസിനെ വിന്യസിച്ചത്.
കടുത്ത നിയന്ത്രണങ്ങൾ
നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തീർത്ഥാടകർ സന്നിധാനത്ത് തങ്ങുന്ന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗസ്റ്റ് ഹൗസുകളിൽ ആർക്കും മുറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പോലീസ് മുറികൾ പൂട്ടി താക്കോൽ വാങ്ങി. സന്നിധാനത്തും തന്ത്രിയുടെ മുറിയുടെ സമീപത്തും മൊബൈൽ ജാമർ സ്ഥാപിച്ചു. കർശന നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ഇത്തവണ നട തുറന്നത്.
മുന്നൊരുക്കങ്ങൾ
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങൾ ആസൂത്രണം ചെയ്തത്. എഡിജിപി മാരുടെ നേരിട്ടുള്ള ചുമതലയിലായിരുന്നു വിവിധ ഇടങ്ങളിൽ സുരക്ഷയൊരുക്കിയിരുന്നത്. സന്നിധാനം പൂർണമായും പോലീസ് വലയത്തിലായിരുന്നിട്ടുകൂടി അതീവ സുരക്ഷാ മേഖലയിൽ പോലുമുണ്ടായ സംഘർഷങ്ങൾ പോലീസ് തന്ത്രങ്ങളുടെ പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
സംഘർഷം
ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് നട തുറന്നതിന് ശേഷം 7 മണിവരെ സന്നിധാനം ശാന്തമായിരുന്നു. എന്നാൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾ എത്തിയിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് വലിയ നടപ്പന്തലിൽ നടന്നത്. തൃശൂർ സ്വദേശിനിയുടെ പ്രായം സംബന്ധിച്ച് ഉയർന്ന സംശയത്തെ തുടർന്നായിരുന്നു പ്രതിഷേധം. ഒടുവിൽ പോലീസെത്തി ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് 52 വയസുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ തണുത്തത്.
മുൻനിരയിൽ സ്ത്രീകളും
പ്രതിഷേധങ്ങൾക്ക് മുൻനിരയിൽ തന്നെ മുതിർന്ന സ്ത്രീകളും ഉണ്ടായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ എത്തിയവരെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം വലിയ നടപ്പന്തലിൽ തടഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ എത്തിയ 6 ആന്ധ്രാ സ്വദേശിനികൾക്ക് പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങേണ്ടി വന്നു. പേരക്കുട്ടിയുടെ ചോറൂണ് ചടങ്ങിനെത്തിയ തൃശൂർ സ്വദേശിനിക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ഇവരെ തടഞ്ഞ 200 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മാധ്യമങ്ങൾക്ക് നേരെയും
മാധ്യമപ്രവർത്തകർക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടായത്. മാധ്യമപ്രവർത്തകർക്ക് നേരെ കസേരയും തേങ്ങയും വലിച്ചെറിയുന്ന സ്ഥിതി വരെ ഉണ്ടായി. സുരക്ഷയൊരുക്കുമെന്ന് ഉറപ്പ് നൽകിയ പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
നിയന്ത്രിച്ചത് നേതാക്കൾ
സന്നിധാനത്ത് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആർഎസ്എസ്-ബിജെപി നേതാക്കൾ സന്നിധാനത്ത് തമ്പടിച്ചിരുന്നു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പോലീസ് മൈക്കിലൂടെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിട്ടുണ്ട്. ശബരിമലയുടെ നിയന്ത്രണം പോലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും പോലീസിന്റെ കൈയ്യിൽ നിന്നും കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്.
മണ്ഡലകാല സുരക്ഷ
സാധാരണ ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകരെക്കാൾ മൂന്നിരട്ടി പേരാണ് ഇത്തവണ സന്നിധാനത്ത് എത്തിയത്. എങ്കിലും മണ്ഡല- മകര വിളക്ക് കാലത്തെ തിരക്കിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വരുന്നതോടെ പോലീസ് പ്രതിരോധത്തിലാണ്. മണ്ഡല- മകര വിളക്ക് കാലം പോലീസിന് വലിയ വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് കരുതുന്നത്.
വിശദമായ യോഗം
ചൊവ്വാഴ്ച നടന്ന പ്രതിഷേധങ്ങളും വാീഴ്ചകളും വിലയിരുത്തിയാകും മണ്ഡലകാല സുരക്ഷയുടെ കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. സന്നിധാനത്ത് പോലീസ് ഇടപെടലുകൾക്ക് ചില പരിമിതികളുണ്ട്. ഇത് തന്നെയാണ് പ്രതിഷേധക്കാരും മുതലെടുക്കുന്നത്. മണ്ഡലകാലത്തും പ്രതിഷേധം തുടർന്നാൽ കർശന നടപടികളിലേക്ക് പോലീസിന് നീങ്ങേണ്ടി വരും.
സ്ത്രീകളെത്തിയേക്കും
മണ്ഡല-മകര വിളക്ക് കാലത്ത് നട തുറക്കുമ്പോൾ ദർശനത്തിനായി കൂടുതൽ സ്ത്രീകളെത്തിയേക്കുമെന്നാണ് കരുതുന്നത്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 41 ദിവസം വൃതമെടുത്ത് വിശ്വാസികളായ സ്ത്രീകളെത്തിയാൽ പോലീസിന് സുരക്ഷയൊരുക്കിയേ മതിയാകു. നവംബർ 16നാണ് ഇനി നട തുറക്കുന്നത്.
ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!
ശബരിമല റിപ്പോര്‍ട്ടിങ്: ജനം ടീവിയോടൊപ്പം മാതൃഭൂമിയേയും അഭിനന്ദിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം