ശബരിമല അക്രമം: അറസ്റ്റിലായത് 2000ലധികം പേർ, അറസ്റ്റ് തുടരും, പോലീസ് പുതിയ ലിസ്റ്റുണ്ടാക്കുന്നു
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ നടന്ന അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 2000ല്‍ അധികം പേരെന്ന് പോലീസ്. സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 2061 പേരാണ്. ഇന്നലെ വൈകുന്നരത്തിന് ശേഷം മാത്രം അറസ്റ്റിലായത് 700ല്‍ അധികം പേരാണ്. 1937 പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ബാക്കിയുളളവരെ കോടതി റിമാന്‍ഡ് ചെയ്തു. സന്നിധാനത്തും നിലയ്ക്കലിലും അടക്കം അക്രമം നടത്തിയ 220 പേരുടെ ചിത്രമടക്കം ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്ത് വിട്ടിരുന്നു.
ഇവരില്‍ പലരും പിടിയിലായിക്കഴിഞ്ഞു. എല്ലാവരേയും പിടികൂടുന്നത് വരെ പോലീസ് നടപടി തുടരും. ഈ ലിസ്റ്റിലുള്ളവരെ കൂടാതെ അക്രമവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
നിലയ്ക്കലിലും മറ്റും വാഹനം തടഞ്ഞ് പരിശോധന നടത്തിയ സ്ത്രീകളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താനുളള ശ്രമം. കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തതിലും സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് അക്രമികളുടെ ദൃശ്യം ശേഖരിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറുകയാണ്. അക്രമികളെ പിടികൂടുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്ന് കണ്ട് പലരും മുങ്ങിയിട്ടുണ്ട്. ഇവര്‍ക്കായുളള ലുക്ക് ഔട്ട് നോട്ടീസ് പോലീസ് ഉടന്‍ പുറത്ത് വിടും. ശബരിമല അക്രമികളില്‍ പലര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മണ്ഡലകാലത്ത് ശബരിമലയിലേക്ക് സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷ ഉറപ്പാക്കുമെന്നും അത് പോലീസിന്റെ ഉത്തരവാദിത്തം ആണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിച്ചുണ്ട്. ഈ കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട് അടുത്ത ആഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കു. പ്രതിഷേധം ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം അടക്കമുളളവ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications