രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍; യുവതികള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബി പദ്ധതിയിട്ടു, അശുദ്ധമാക്കും
കൊച്ചി: ശബരിമലിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം നിന്ന കേസില്‍ അറസ്റ്റിലായ അയ്യപ്പ ധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ നടപ്പാക്കാന്‍ പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആന്ധ്ര സ്വദേശിനിയും കുടുംബവും മല കയറി എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോരുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പോലീസ് സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ നിരാഹാര സമരം നടത്തിയ രാഹുലിന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് രാഹുല്‍ വെളിപ്പെടുത്തിയത്. വിവരങ്ങള്‍ ഇങ്ങനെ....
രക്തംവീഴ്ത്തി അശുദ്ധമാക്കും
യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതിയത്രെ. അശുദ്ധമായാല്‍ ആചാര പ്രകാരം നട അടച്ചിടും. ഇതോടെ യുവതികളുടെ വരവ് അവസാനിപ്പിക്കാന്‍ സാധിക്കും. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
20 പേരെ തയ്യാറാക്കി നിര്‍ത്തി
രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേരെ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. കൈയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു തീരുമാനം. രക്തം വീണ് അശുദ്ധമായാല്‍ നട അടച്ചിടണമെന്നാണ് ആചാരം. മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും.
രക്തം, മൂത്രം എന്നിവ
രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമൊക്കെ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആരുടെയും അനുവാദം വേണ്ട
അശുദ്ധമായാല്‍ നട അടച്ചിടാന്‍ ആരുടെയും അനുവാദം വേണ്ട. ഈ ദിവസങ്ങളില്‍ നട തുറക്കണം എന്ന് പറയാന്‍ ആര്‍ക്കും അനുവാദമില്ല. ഈ സാധ്യതയാണ് പ്ലാന്‍ ബി പ്രകാരം തയ്യാറാക്കിയത്. മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചിരുന്നു
ശബരിമലയില്‍ എന്തിനും തയ്യാറാക്കി ഒരു സംഘം തമ്പടിച്ചിരുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നട അടയ്ക്കുന്ന അവസാന ദിനത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. നട അടയ്ക്കുന്ന ദിവസം വ്യാപക അക്രമത്തിന് കോപ്പുകൂട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 2000 പേര്‍ തമ്പടിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം സൂചിപ്പിച്ചു.
ഉടമസ്ഥാവകാശം ആര്‍ക്ക്
ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രിക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നട അടച്ചിടുമെന്ന പറയാന്‍ തന്ത്രിക്ക് അവകാശമില്ല. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്നും മറിച്ചുള്ള വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിലും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് ശരി, പക്ഷേ..
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനാണ് അവകാശം എന്നതും ശരിയല്ല. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ശബരിമലയുടെ ഉടമസ്ഥാവകാശമില്ല. അയ്യപ്പനാണ് ശബരിമലയുടെ യഥാര്‍ഥ ഉടമയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഇനിയെങ്കിലും അതിന് ശ്രമിക്കരുത്
സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ ശബരിമലയിലേക്ക് ഭക്തരല്ലാത്തവരെ കടത്തിവിടാന്‍ ശ്രമിക്കരുത്. സുപ്രീംകോടതി അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിലും ആചാര സംരക്ഷണത്തിന് വേണ്ടി മുന്നോട്ട് പോകാനാണ് ഭക്തരുടെ തീരുമാനം. ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഏതുവിധേനയും യുവതീപ്രവേശനത്തെ തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അറസ്റ്റും സമരവും
കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ശനിയാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെ്ങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജാമ്യം നല്‍കിയത്.
ചുമത്തിയ വകുപ്പുകള്‍
നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വര്‍ക്കെതിരെ കേസെടുത്തിരുന്നത്. ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നായിരുന്നു ആരോപണം.
പിന്നില്‍ സംഘപരിവാറുകാര്‍
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംഘപരിവാറുകാര്‍ ശബരിമലയില്‍ തമ്പടിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇത്തരക്കാരെ ശബരിമലയില്‍ നിന്ന് ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.