ബിജെപിക്കാർക്ക് ഇനി തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാനാവുമോ? ശ്രീധരൻ പിളളയെ ഭിത്തിയിലൊട്ടിച്ച് ഐസക്
തിരുവനന്തപുരം: ശബരിമല സമരം ബിജെപിയുടെ രാഷ്ട്രീയ സമരമാണ് എന്നത് പകല്‍ പോലെ വ്യക്തമായിട്ടുളളതാണ്. ബിജെപി അധ്യക്ഷന്‍ തന്നെ അക്കാര്യം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. യുവതീ പ്രവേശനത്തിന് എതിരെയല്ല കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരെയാണ് തങ്ങളുടെ സമരമെന്നായിരുന്നു ശ്രീധരന്‍ പിളള പറഞ്ഞത്. സിപിഎമ്മിന് എതിരായ സമരമാണെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് സമരം ചെയ്യാനാണ് ബിജെപിയോട് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടത്.
ശബരിമലയിലെ സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റുക തന്നെയാണ് ബിജെപി. നേതാക്കളും പ്രവര്‍ത്തകരും കേസില്‍ കുടുങ്ങിയതും സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങള്‍ അയഞ്ഞതുമെല്ലാം ബിജെപിയുടെ സമരത്തെ തണുപ്പിച്ചിരുന്നു. ബിജെപിയുടെ ഈ മനംമാറ്റത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനകാര്യ മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പിള്ളയുടെ ഒളിച്ചോട്ടം
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയ്ക്കെതിരെ ബിജെപി നടത്തിയ സമരാഭാസം ദയനീയമായി അവസാനിക്കുകയാണ്. എന്തിനാണ് സമരം എന്ന കാര്യത്തിൽപ്പോലും തനിക്കൊരു വ്യക്തതയുമില്ലെന്ന് ബിജെപി അധ്യക്ഷൻ തുറന്നു പറയുന്നത്. ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ നിർണായകമായ ഒരു ചോദ്യത്തിൽ നിന്നുള്ള അഡ്വ. പി എസ് ശ്രീധരൻ പിള്ളയുടെ ഒളിച്ചോട്ടം നോക്കുക.
ഒരു വ്യക്തതയും ഇല്ല
ചോദ്യം - ശബരിമലയെ തകർക്കാനുള്ള സിപിഎം ശ്രമത്തിനെതിരെയുള്ള സമരമാണോ യുവതി പ്രവേശനത്തിനെതിരെയുള്ള സമരമാണോ? ഉത്തരം ശ്രദ്ധിച്ചു കേൾക്കൂ. വീഡിയോ ചുവടെയുണ്ട്. ഉത്തരം " എത്രയോ തവണ പറഞ്ഞതാണ്. ഒരു വ്യക്തതയുമില്ല. അതെല്ലാവർക്കും അറിയാം. എന്നെക്കൊണ്ട് അതിപ്പോൾ പറഞ്ഞ് പുതിയ ന്യൂസ് ഉണ്ടാക്കാൻ ശ്രമിക്കണ്ട". എന്തൊരു മറുപടി?
തലയിൽ മുണ്ടിട്ട് നടക്കണം
എന്തിനാണീ സമരമെന്ന ചോദ്യത്തിനു മുന്നിൽ സ്വന്തം പാർടി അധ്യക്ഷനുപോലും വ്യക്തതയില്ലെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്നത് ബിജെപി പ്രവർത്തകരാണ്. സ്വന്തം പാർടി അധ്യക്ഷനെ വിശ്വസിച്ച് സമരത്തിനും അക്രമത്തിനും ഇറങ്ങിയ അണികൾക്ക് ഇനി തലയിൽ മുണ്ടിടാതെ പുറത്തിറങ്ങി നടക്കാനാവുമോ? ജയിലിൽ കിടക്കുന്നവരും പുറത്തു നിൽക്കുന്നവരും. രണ്ടു തീയതികൾ നമുക്കോർക്കാം.
പിളളയുടെ പ്രസംഗം
നവംബർ അഞ്ച്. യുവമോർച്ചയുടെ രഹസ്യയോഗത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം. പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾ അവിടെ പോകാതിരിക്കാൻ പരമാവധി പോരാട്ടം നടത്തണമെന്നും ഇത് ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയ സമരമെന്നുമൊക്കെയാണ് പുറത്തു വന്ന പ്രസംഗത്തിൽ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത്.
ട്രോളർമാർക്കു ചാകര
അടുത്ത തീയതി, നവംബർ 19. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെയല്ല ബിജെപിയുടെ സമരമെന്നും സിപിഎമ്മിനെതിരാണ് സമരമെന്നും അദ്ദേഹം പത്രക്കാരോട് പരസ്യമായി പറഞ്ഞത് അന്നാണ്. ഇപ്പോഴോ... സമരം പൊളിഞ്ഞു പാളീസായി എന്ന യാഥാർത്ഥ്യം ഒരുവശത്ത്. ന്യായീകരണങ്ങൾ കണ്ടെത്താനുള്ള ബാധ്യത മറുഭാഗത്ത്. അപ്പോഴാണ് നേർക്കുനേരെ മാധ്യമപ്രവർത്തകന്റെ ചോദ്യം. പറഞ്ഞ മറുപടിയോ.. ട്രോളർമാർക്കു ചാകര.
മാനസികസമ്മർദ്ദത്തിന്റെ തെളിവ്
വ്യക്തിയെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും ശ്രീധരൻ പിള്ള അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തിന്റെ തെളിവായിക്കൂടി ഈ പ്രതികരണം നമുക്കു വായിക്കാം. അതായത്, ചെയ്തുകൊണ്ടിരിക്കുന്നത് അനാവശ്യസമരമാണെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി അദ്ദേഹത്തെ നിരന്തരമായി ഓർമ്മപ്പെടുത്തുകയാണ്. വല്ലാത്തൊരു അവസ്ഥയിലാണ് ശ്രീധരൻ പിള്ള. ബിജെപി ഒരിക്കലും സമരമുഖത്തുണ്ടായിരുന്നില്ല എന്നൊക്കെ ഇന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
എനിക്കൊന്നും പറയാനില്ല
ബിജെപിയ്ക്കു കിട്ടിയ സുവർണാവസരമെന്നും ബിജെപി പ്ലാൻ ചെയ്തു നടപ്പാക്കിയ സമരമെന്നും ബിജെപിയുടെ ജനറൽ സെക്രട്ടറിമാർ മുന്നിൽ നിന്നു നയിച്ച സമരമെന്നും നമ്മുടെ അജണ്ടയിൽ മറ്റുള്ളവർ വീഴുകയായിരുന്നു എന്നുമൊക്കെ നവംബർ അഞ്ചിന് പ്രസംഗിച്ച അതേ ആളാണ്, ഇന്ന് മലക്കം മറിഞ്ഞിരിക്കുന്നത്. സന്നിധാനത്ത് ഇന്നേവരെ ബിജെപി സമരം നടത്തിയിട്ടേയില്ല എന്നാണ് ഇന്നദ്ദേഹം പത്രക്കാരോട് പറഞ്ഞിരിക്കുന്നത്. എനിക്കൊന്നും പറയാനില്ല. ബിജെപിയുടെ പ്രവർത്തകർ അദ്ദേഹത്തെ വിലയിരുത്തട്ടെ.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്