സന്നിധാനത്തെ എല്ലാ നിയന്ത്രണങ്ങളും പോലീസ് നീക്കി; നടപ്പന്തലിൽ വിരിവെക്കാം, ശരണം വിളിക്കാം...
ശബരിമല: സന്നിധാനത്ത് നിലനിൽക്കുന്ന പോലീസ് നിയന്ത്രങ്ങൾ നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി പകലും രാത്രിയും നടപ്പന്തലിൽ വിരിവെക്കാം. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും ഇനി വിലക്കില്ല. തീരുമാനം ഉച്ചഭാഷിണിയിൽ കൂടി ഭക്തരെ അറിയിക്കുകായിരുന്നു.
അതേസമയം ശബരിമലയിൽ തീർഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെ കറവുണ്ട്. അപ്പം വിറ്റുവരവിൽ 2.45 കോടിയുടെ കുറവും മുറി വാടകയിൽ 50.62 ലക്ഷത്തിന്റെ കുറവും ഉണ്ടെന്നാണ് കണക്കുകൾ.
അതേസമയം ബുക്ക് സ്റ്റാലിലെ വിൽപ്പനയിൽ മാത്രം വർധനവുണ്ട്. 4.37 ലക്ഷത്തിന്റെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതേസമയം ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഡോ.ധനി റാം, ഡോ.ആർ.വി.ആനന്ദ് എന്നിവർ ശബരിമലയിൽ എത്തി. ബുധനാഴ്ച പുലർച്ചെ പമ്പയിലെത്തിയ സംഘം ശബരിമലയിൽ ദർശനം നടത്തി. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് അനേകം പരാതികൾ ലഭിച്ച സാഹചര്യത്തിലാണു ശബരിമലയിൽ സന്ദർശനം നടത്തിയത്. സംഘം പമ്പ സർക്കാർ ആശുപത്രി സന്ദർശിച്ചിരുന്നു.