പ്രളയവും കുപ്രചരണവും ചതിച്ചു.. ശബരിമല വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്
Recommended Video

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ കുപ്രചാരണങ്ങള്‍ നടന്നത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെയായിരുന്നു. എന്ത് സംഭവിച്ചാലും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ വിശ്വാസികളുടെ പണം കൊള്ളയടിച്ച് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളുടെ കഴുത്തറുക്കുകയാണെന്നായിരുന്നു സംഘപരിവാര്‍ ഹൈന്ദവ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
ഇതിനെ ന്യായീകരിക്കാന്‍ അവര്‍ നിരത്തിയ വാദം ശബരിമലയില്‍ ഉള്‍പ്പെടെ ലഭിക്കുന്ന കാണിക്കയില്‍ സര്‍ക്കാര്‍ കൈയ്യിട്ട് വാരുകയാണെന്നായിരുന്നു. അതേസമയം ഇത്തരം കുപ്രചരണങ്ങള്‍ എല്ലാം ഫലം കണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രളയവും സ്ത്രീപ്രവേശനവും ശബരിമലയിലെ വരുമാനത്തെ ബാധിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

വരുമാനത്തെ ബാധിച്ചു
ശബരിമല അടച്ചെങ്കിലും സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ മലയിറങ്ങിയിട്ടില്ല. അതിനിടെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയും പ്രളയവുമെല്ലാം ശബരിമലയുടെ വരുമാനത്തെ ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോടികളുടെ കുറവ്
ശബരിമലയിലെ മൂന്ന് മാനസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് വെറും 4.79 രൂപയാണ്.

പ്രളയം
പ്രളയം വന്നതിനാല്‍ ചിങ്ങമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചുള്ള വിധി വന്നത്. ഇതോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭണ്ഡാരത്തില്‍ പണം ഇടരുതെന്ന് ഒരു കൂട്ടര്‍ വ്യാപകമായി പ്രചരിപ്പിച്ചു.

കൈയ്യിട്ട് വാരും
കാണിക്കയായി ലഭിക്കുന്ന പണം സര്‍ക്കാര്‍ കൈയ്യിട്ട് വാരുകയാണെന്നും അതിനാല്‍ ഭണ്ഡാരങ്ങളില്‍ വെറും വഴിപാട് സാധനങ്ങള്‍ മാത്രം നിക്ഷേപിച്ചാല്‍ മതിയെന്നും സംഘപരിവാര്‍ ഹന്ദവ സംഘടകള്‍ പ്രചരണം ശക്തമാക്കി.

കാണിക്ക വേണ്ട
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ അയ്യപ്പ ഭക്തരോട് കാണിക്കയായി പണമിടരുതെന്നും ഭക്തരുടെ പണം എടുത്ത് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളുടെ കഴുത്തറക്കുകയാണെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം
തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 5.62 കോടിയായിരുന്നു ഈ സമയത്ത് ലഭിച്ചത്. തുലാമാസ പൂജയ്ക്ക് മാത്രം 2.93 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.

നേരിയ വര്‍ധവനവ്
തുലാമാസ പൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാല് ദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം കുറവാണ്. തുലാമാസ പൂജയ്ക്ക് നട തുറന്ന ശേഷം ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ദിവസം 15,800 രൂപയുടെ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുണ്ട്.

സേവ് ശബരിമല
ഇത്തവണ ഭണ്ഡാരത്തില്‍ നിന്ന് സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ ഒട്ടേറെ പേപ്പറുകള്‍ ഭണ്ഡാരങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു.ഭക്തർ കാണിക്കയായി നല്‍കുന്ന പണം ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിന് എതിരായി ഉപയോഗിക്കുന്നുവെന്ന പ്രചാരണമാണ് ഇതിന് പിന്നില്‍.

സാമ്പത്തിക പ്രതിസന്ധി
അതേസമയം പ്രതിഷേധം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലകാലമാകുമ്പോഴേക്കെങ്കിലും ബദല്‍ സംവിധാനം കണ്ടെത്തിയില്ലേങ്കില്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.












Click it and Unblock the Notifications