ശബരിമല; വരുമാനത്തിൽ വൻ വർധന, ആദ്യ ദിനം കഴിഞ്ഞ വർഷത്തേക്കാൾ ഒരു കോടി 28 ലക്ഷത്തിന്റെ വർധനവ്!
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിൽ ആദ്യ ദിവസം തന്നെ വരുമാനത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആദ്യ ദിനത്തിൽ ഒരു കോടി 28 ലക്ഷം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നട തുറന്ന ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം രൂപയാണ് മൊത്തം വരുമാനമായി ലഭിച്ചിരിക്കുന്നത്.
ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് ഉടലെടുത്ത സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വർഷം വരുമാനത്തിൽ വൻ കുറവായിരുന്നു ഉണ്ടായത്. എന്നാൽ ഇപ്രാവശ്യം നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി.
നിരേധനാജ്ഞ വേണ്ടെന്ന് ജില്ല ഭരണകൂടം
സംഘർഷം ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ വേണ്ടെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. കഴിഞ്ഞ തവണത്തേതിന് സമാനമായ സുരക്ഷാ നിയന്ത്രണവുമില്ല. സ്ത്രീകൾ ദർശനത്തിന് എത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാകാത്ത വിധത്തിൽ ഭക്തർക്ക് ദർശനാവസരം ഒരുക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്.
100 കോടി രൂപയുടെ നഷ്ടം
കഴിഞ്ഞ വർഷത്തെ സംഘർഷത്തിൽ ഏകദേശം 100 കോടി രൂപയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ക്ഷേത്രത്തിന്റെ വികസന കാര്യത്തെ പോലും വരുമാനത്തിലെ കുറവ് ബാധിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ശബരിമല ആശ്രയിച്ച് കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആയിരത്തോളം ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
വൻ ഭക്തജന നിരക്ക്
എന്നാൽ ഈ വർഷം വരുമാനത്തിൽ വർധനവുണ്ടായത് ആശ്വാസം പകരുന്ന കാര്യമാണ്. നട തുറന്ന ആദ്യ ദിവസത്തെ വരുമാനം 2017ലേതിനേക്കാളും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ശബരിമലയിൽ ഇപ്പോൾ വൻഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡല മകരവിളക്കുത്സവത്തിനായി ശബരിമല ക്ഷേത്രനട കഴിഞ്ഞ ദിവസമാണ് തുറന്നത്.
പുതിയൊരു മണ്ഡലകാലത്തിന് തുടക്കം
വൈകുന്നേരം 5 മണിക്ക് കണ്ടരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പ്രതിസന്ധികൾ നിറഞ്ഞ ഒരു തീർഥാടന കാലത്തിന് പിന്നാലെയാണ് സമാധാന പ്രതീക്ഷയിൽ പുതിയൊരു മണ്ഡലകാലത്തിന് തുടക്കമായത്. വൈകുന്നേരം അഞ്ച് മണിക്ക് നട തുറന്നശേഷം ആഴിയിൽ ദീപം തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങും നടന്നു.