പിണറായി വിജയനെതിരെ പ്രകാശ് രാജ്, ശബരിമല വിഷയത്തിലെ തിടുക്കം ബിജെപിക്ക് സുവർണാവസരമായി
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ശബരിമല വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കേണ്ടിയിരുന്നത് സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കി, സമയമെടുത്ത് വേണമായിരുന്നുവെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം വേണമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാലതുണ്ടായില്ല. സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ തിടുക്കം കാട്ടിയത് ബിജെപിക്ക് സുവര്‍ണാവസരമായെന്നും പ്രകാശ് രാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയും പ്രകാശ് രാജ് ശബരിമല വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ചിലര്‍ക്ക് വിധി നടപ്പിലാക്കരുതെന്നും ചിലര്‍ക്ക് വിധി നടപ്പിലാക്കാന്‍ ധൃതിയുമാണ് എന്നാണ് താരം പറഞ്ഞത്. പ്രളയകാലത്ത് ഒന്നായി നിന്ന മനുഷ്യര്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ആചാരത്തെ എങ്ങനെയാണ് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുക എന്നും പ്രകാശ് രാജ് ചോദിച്ചു.
ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള തയ്യാറെടുപ്പിലാണ് പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലെ താരരാഷ്ട്രീയത്തെ പ്രകാശ് രാജ് വിമര്‍ശിച്ചു. താരരാഷ്ട്രീയം അവസാനിച്ചുവെന്നും കമല്‍ഹാസന്റെയും രജനീകാന്തിന്റെയും ആരാധകക്കൂട്ടം വോട്ടാകില്ലെന്നും അതിന് സാമൂഹിക വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു