ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ ദർശനം നടത്തിയത് 97000 ഓളം ഭക്തർ
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം ഭക്തന്മാരാണെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ടനിരയാണ്, പുല്ലുമേട് കാനന പാത വഴിയും ഭക്തജനങ്ങൾ എത്തുന്നു. ഭക്തരുടെ തിരക്ക് കാരണം പമ്പയിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തി.
അതേ സമയം വരും മണിക്കൂറുകളിൽ തിരക്ക് വർദ്ധനവ് ഉണ്ടായാൽ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിന് സാധ്യതയുണ്ട്. ഇന്ന് രാവിലെ ആറ് മണി വരെ പടി ചവിട്ടിയത് 21000 ഭക്തരാണെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാൾ ശബരിമലയിൽ എത്തും 27 ന് മണ്ഡലപൂജയോടെ നട അടയ്ക്കും. മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷ യാത്ര ഇന്നലെ രാവിലെ ആറൻമുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു.

തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാർത്താനായി നടയ്ക്ക് വച്ചതാണ് തങ്കയങ്കി. സ്വർണപീഠം മുതൽ കിരീടം വരെ ഉൾപ്പെടുന്നതാണ് 451 പവൻ തൂക്കം വരുന്ന തങ്കയങ്കി. പീഠം, പാദുകം, മാഡഗി, കൈയ്യുറ, മുഖ കിരീടം എന്നിവ ഉൾപ്പെടുന്നതാണ് അയ്യപ്പന് മണ്ഡല പൂജയ്ക്ക് അണിയുവാനായി തിരുവിതാംകൂർ മഹാ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ ശബരമലയിൽ സമർപ്പിച്ചത്.
മണ്ഡല പൂജയ്ത്ത് ചാർത്താനായി മാത്രമാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ശബരിമല സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന അങ്കി പുറത്തെടുക്കുന്നത്. ഇവിടെ നിന്ന് ആഘോഷ പൂർവം രഥത്തിൽ ശബരിമലയിലേക്ക് കൊണ്ടുപോകും. ശബരിമലയിൽ എത്തുന്ന തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 26 നും മണ്ഡല പൂജ 27നും നടക്കും, 26 ന് ആണ് ഘോഷയാത്ര പമ്പയിൽ എത്തുന്നത്. ഞായറാഴ്ച കോന്നി മുരിങ്ങമംഗലത്തും മൂന്നാ ദിവസം രാത്രി പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമം.












Click it and Unblock the Notifications