ശബരിമലയിൽ തിരക്ക് തുടരുന്നു; ദർശനത്തിന് നീണ്ട ക്യൂ; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ടോടെ സന്നിധാനത്തെത്തും. വലിയ തിരക്കാണ് സന്നിധാനത്ത് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷ യാത്ര ആരംഭിച്ചത്.
ഘോഷ യാത്ര ഉച്ചയോടെ പമ്പയിലെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. 6.15 ന് സന്നിധാനത്തെത്തിയ ശേഷം 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച 10.30 നും 11.30 നുമിടയ്ക്കാണ് മണ്ഡല പൂജ. 27 ന് അടയ്ക്കുന്ന നട മകര വിളക്ക് ഉത്സവത്തിനായി 30 ന് അഞ്ച് മണിക്ക് തുറക്കും.

തങ്ക അങ്കി ഘോഷ യാത്ര എത്തുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മല ചവിട്ടുന്നതിന് നിന്ത്രണമുണ്ടാകും. ചൊവ്വാഴ്ച രാവിലെ ആറ് മണി വരെ 20000 പേരിലധികം 18ാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്ക് വഴികളിൽ തീർത്ഥാടകരുടെ നിര നീണ്ടുകിടക്കുകയാണ്.
പമ്പ മുതൽ സന്നിധാനം വരെ ഭക്തരെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. 15 മണിക്കൂർ വരെ ദർശനത്തിനായി കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് വിവരം. ദർശനം നടത്തിയ തീർത്ഥാടകർ മലയിറങ്ങാൻ വൈകുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതി ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ഡി ജി പി നേരിട്ട് ഇടപെടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അതേ സമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഉള്ള നടപടികൾ ഉറപ്പാക്കാൻ ഹൈക്കോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിംഗ് നടത്തും.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പോലീസ് നടപടിക്കിടെ ഇന്നലെ ദേവസ്വം ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ദേവസ്വവും പൊലീസും സ്വീകരിച്ച നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. വഴിയിൽ തടയുന്ന തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും നൽകുക. ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഡി ജി പി ആവശ്യമെങ്കിൽ ഇടപെടുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കോടതി നൽകിയകത്.












Click it and Unblock the Notifications