ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം!! ജീവപായം ഉണ്ടായേക്കാം, ബഹളങ്ങള്‍ക്ക് സാധ്യത!! ദുരൂഹനീക്കം
Recommended Video

കൊച്ചി: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ ബഹളങ്ങള്‍ക്ക് പുറമെ, സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് യുവതീപ്രവേശനം തടയാനെന്ന പേരില്‍ ചിലര്‍ തമ്പടിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ കോടതിയെ അറിയിച്ചു.
2000 വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ശബരിമലയിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. സമാനമായ വിവരങ്ങള്‍ തന്നെയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചന നല്‍കിയിരുന്നു. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അതീവ ഗുരുതരം
ശബരിമലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും സന്നിധാനത്ത് തമ്പടിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറയുന്നു.

അക്രമത്തിലും തിരക്കിലും പെട്ട് മരണം
മണ്ഡലകാലത്ത് അക്രത്തിലും തിരക്കിലും പെട്ട് മരണം സംഭവിച്ചേക്കാം. തീര്‍ഥാടകര്‍ക്കും പോലീസിനും ജീവഹാനി സംഭവിക്കാന്‍ സാധ്യതയുണ്ട്. നാല് കേന്ദ്രങ്ങളിലാണ് സംഘര്‍ഷ സാധ്യത. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലാണ് സംഘര്‍ഷ സാധ്യത. യുവതികളെ തടയാനെന്ന പേരില്‍ തമ്പടിച്ചവര്‍ 50 വയസ് കഴിഞ്ഞവരെയും തടഞ്ഞുവെന്ന കാര്യവും കമ്മീഷണര്‍ കോടതിയെ അറിയിച്ചു.

16 ക്രിമിനല്‍ കേസുകള്‍
നവംബര്‍ അഞ്ചിനാണ് മണ്ഡലകാല പൂജയ്ക്് വേണ്ടി നട തുറക്കുക. ഈ വേളയിലും സമരക്കാരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഒരുകൂട്ടം ആളുകള്‍
ദര്‍ശനത്തിന് എത്തുന്ന യുവതികളെ എന്തുവില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് ഒരുകൂട്ടം ആളുകള്‍ ശബരിമലയിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. 2000ത്തിലധികം യുവാക്കളാണ് വിവിധ ഹിന്ദു സംഘടനകളുടെ നിര്‍ദേശ പ്രകാരം എത്തിയതെന്നാണ് വിവരം.

പോലീസ് ബലം പ്രയോഗിച്ചാല്‍
പോലീസ് ബലം പ്രയോഗിച്ചാല്‍ പ്രതിരോധിക്കുമെന്ന് ഉറച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരെ തടഞ്ഞാല്‍ വിശ്വാസികള്‍ക്കെതിരായ നീക്കമായി ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും. ആര്‍എസ്എസ് ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രിതമായി തടഞ്ഞു
തുലാം മാസ പൂജയുടെ അവസാന ദിനമായിരുന്ന തിങ്കളാഴ്ച അഞ്ച് യുവതികളാണ് അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ചത്. അന്ധ്രപ്രദേശില്‍ നിന്നുള്ള നാല് പേരും ഒരു കോട്ടയം സ്വദേശിനിയും. ആന്ധ്രയില്‍ നിന്നുള്ള സംഘം മല കയറിയെങ്കിലും പാതിവഴിയില്‍ വച്ച് പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി. സംഘത്തിലെ മൂന്ന് പേരെ ഗുരുസ്വാമിമാരുടെ സംഘവും ഒരാളെ അയ്യപ്പ കര്‍മ സമിതിക്കാരുമാണ് തിരിച്ചയച്ചത്. ഒരാളെ നീലിമയില്‍ വച്ചാണ് അയ്യപ്പ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.

ജീപ്പ് പിന്തുടര്‍ന്ന് ഒരു സംഘം
കോട്ടയം സ്വദേശി ബിന്ദു ടി വാസുവിനെയും വഴിയില്‍ തടഞ്ഞു. ഇവരെ എരുമേലിയില്‍ നിന്ന് മുണ്ടക്കയത്തേക്കാണ് പോലീസ് ആദ്യം കൊണ്ടുപോയത്. ശേഷം പമ്പയിലേക്ക് കൊണ്ടുപോകവെ വട്ടപ്പാറയില്‍ വച്ച് പിന്തുടര്‍ന്നുവന്നവര്‍ തടയുകയായിരുന്നു. പോലീസ് ജീപ്പ് തടഞ്ഞതോടെയാണ് ബിന്ദുവിനെ പോലീസ് തിരിച്ചയച്ചത്. ശബരി എക്‌സ്പ്രസില്‍ യുവതികള്‍ അയ്യപ്പ ദര്‍ശനത്തിന് വേണ്ടി എത്തുന്നുവെന്ന് പ്രചാരണമുണ്ടായതോടെ ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ തടയാന്‍ ചിലര്‍ തമ്പടിച്ചിരുന്നു. എന്നാല്‍ ആരും വന്നില്ല.

സംഘപരിവാറിന്റെ നീക്കം
ശബരിമലയില്‍ നടന്നത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് ആര്‍എസ്എസ് ഫലപ്രദമായി നേതൃത്വം കൊടുത്തു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ നീക്കം നടന്നു. ഭക്തിയുടെ പേര് പറഞ്ഞ് ആളുകളെ സംഘടിപ്പിച്ച് അക്രമം നടത്തുകയാണ് ചെയ്തത്. സംഘപരിവാര്‍ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയവഴി...
വിവാദം ശക്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമം നടന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വോയ്‌സ്‌മെസ്സേജുകള്‍ ഇതാണ് തെളിയിക്കുന്നത്. ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ വീടുകള്‍ ആക്രമിച്ചതും മാധ്യമങ്ങളെ ആക്രമിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സുരക്ഷ ഒരുക്കുന്ന പോലീസ് ഓഫീസര്‍മാരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

അക്രമികളെ പുറത്താക്കും
പത്ത് മുതല്‍ അമ്പത് വരെ പ്രായമുള്ളവരെ തടയുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അല്ലാത്തവെരെയും തടഞ്ഞു. കണ്ണീരോടെയാണ് പല സ്ത്രീകളും സന്നിധാനം വിട്ടത്. ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന അക്രമികളെ പുറത്താക്കും. വിശ്വാസികള്‍ക്ക് കടന്നുചെല്ലാന്‍ അവസരമൊരുക്കും. ശബരിമല ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ്. അത് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications