ശബരിമല നട 14 ന് തുറക്കും; ഒരു മണിക്കൂറിൽ പ്രവേശനം 200 പേർക്ക് മാത്രം! ഗുരുവായൂരിൽ 600 പേർക്ക്
പത്തനംതിട്ട; ശബരിമല നട മിഥുന മാസ പൂജയ്ക്കായി ജൂൺ 14 ന് തുറക്കും. 28 വരെയായിരിക്കും നട തുറക്കുക. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യവന്നവർക്ക് മാത്രമേ ശബരിമല പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഒരു മണിക്കൂറിൽ 200 പേർക്കായിരിക്കും ദർശനം നടത്താൻ അവസരം ലഭിക്കുക. രാവിലെ 4 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതൽ രാത്രി 11 വരെയും ദർശനം ഉണ്ടാകും. ഇത്തരത്തിൽ 16 മണിക്കൂറാണ് ദർശനത്തിനായി ലഭിക്കുക.
ഒരു സമയത്ത് 50 പേരെ മാത്രമേ ക്ഷേത്ര തിരുമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. ബാക്കിയുള്ളവർ സാമൂഹിക അകലം പാലിച്ച് ക്യൂവിൽ നിൽക്കണം. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും റജിസ്ട്രേഷൻ സമയത്ത് തന്നെ പ്രവേശനം നിഷേധിക്കും. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിങ്ങ് ഉണ്ടാകും. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.
കൈകകഴുകാനുള്ള സംവിധാന പ്രധാന സ്ഥലങ്ങളിൽ ഏർപ്പെടുത്തും. ആരെയും തങ്ങാൻ അനുവദിക്കില്ല. വിവിഐപി ദർശനവും താമസസൗകര്യവും ഉണ്ടാകില്ല. കൊടിയേറ്റും ആറാട്ടും ചടങ്ങ് മാത്രമായി നടത്തും. നെയ്യഭിഷേകം ഉണ്ടാകും. ഭക്തർക്ക് പാള പാത്രത്തിൽ കഞ്ഞി നൽകും. കെഎസ്ആർടിസികൾക്കും സ്വകാര്യ വാഹനങ്ങൾക്കും വരാം. പമ്പ വരെ ഇത്തവണ യാത്ര അനുമതി നൽകും. മഴ സാഹചര്യങ്ങൾ പരിഗണിച്ച് പിന്നീട് തിരുമാനം മാറ്റിയേക്കാനും സാധ്യത ഉണ്ട്.
'ശാസ്താവിന് സ്ത്രീകളെ കണ്ടൂടെന്നായിരുന്നു പ്രചാരണം,ആണുങ്ങളെയും കാണേണ്ടെന്ന് അവിടുന്നു തീരുമാനിച്ചു'
നിലവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തുള്ള പാസ് വേണം. അതേസമയം ശബരിമലയിലേക്ക് വരുന്നവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഐസിഎംആർന്റെ അപ്രൂവ്ഡ് ലാബിന്റെ കൊവിഡ് ഇല്ലെന്ന ടെസ്റ്റ് സർട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അവർക്ക് മാത്രമേ പാസ് അനുവദിക്കൂ. അപ്പവും അരവണയും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് സന്നിധാനത്ത് നിന്ന് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ജൂൺ 15 മുതലാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യൂ തുടങ്ങുക. 600 പേർക്കാണ് ഒരു ദിവസം ദർശനത്തിന് സൗകര്യം ലഭിക്കുക. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. വിഐപി ദർശനം ഉണ്ടാകില്ല. രജിസ്റ്റർ ചെയ്യുന്നവർക്ക് സമയം അനുവദിക്കും. 50 പേരുള്ള ബാച്ചായിട്ടാകും പ്രവേശനം. ഒരു മണിക്കൂറിൽ 3 ബാച്ചിനായിരിക്കും അവസരം. സാമൂഹിക അകലം കൃത്യമായി പാലിക്കുമെന്ന് ഉറപ്പാക്കും. ഓരോ ബാച്ച് ദർശനം കഴിഞ്ഞ് മടങഅങുമ്പോഴും ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകൾ സാനിറ്റൈസ് ചെയ്യും.
പ്രസാദവും തീർത്ഥവും നിവേദ്യവും ഇല്ല. ഇപ്പോൾ തന്നെ വിവാഹങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. 60 വിവാഹങ്ങൾ വരെ ആകാം. രാവിലെ 5 മുതൽ 1.30 വരെയുള്ള സമയത്തിനിടിയിലാണ് വിവാഹങ്ങൾക്കായി സമയം നൽകിയിരിക്കുന്നത്.. രജിസ്ടറ്റഷന്റെ സമയം അനുസരിച്ച് സമയം അനുവദിക്കും. ഒരു വിവാഹത്തിന് 10 മിനിറ്റാണ് ലഭിക്കുക. വരനും വധുവും ഉൾപ്പെടെ 10 പേർക്ക് പങ്കെടുക്കാം. മെഡിക്കൽ പരിശോധനയും നടത്തും. അനുവദിച്ച സമയത്തിന് അര മണിക്കൂർ മുൻപ് തന്നെ വിവാഹ സംഘം എത്തണം. വിവാഹ സംഘത്തിന് വിശ്രമിക്കാൻ മേപ്പത്തൂർ ഭട്ടതിരി ഓഡിറ്റോറിയത്തിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു