ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്; സന്നിധാനത്തേയ്ക്ക് വനിതാ പോലീസെത്തും
തിരുവനന്തപുരം: ചിത്തിര ആട്ടത്തിനായി ശബരിമല നട തുറക്കാനിരിക്കെ ശബരിമലയിൽ വലിയ പ്രക്ഷോഭത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്ത്രീകളെ അണിനിരത്തി സംഘപരിവാർ സംഘടകൾ പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. അടിയന്തിര സാഹചര്യങ്ങൾ മുൻനിർത്തി ആവശ്യമെങ്കിൽ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാമെന്നാണ് തീരുമാനം. ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ചയാണ് ഒരു ദിവസത്തേയ്ക്ക് നട തുറക്കുന്നത്.
ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരെ സ്ത്രീകളെ അണിനിരത്തി തടയാനാണ് ബിജെപി-ആർഎസ്എസ് ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
വനിതാ പോലീസുകാർ
സ്ത്രീ പ്രതിഷേധക്കാരെ അണിനിരത്തി യുവതികളെ തടയാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ സന്നിധാനത്ത് കൂടുതൽ വനിതാ പോലീസിനെ നിയോഗിക്കാനാണ് പോലീസിന‍്റെ നീക്കം. അമ്പത് വയസിന് മുകളിൽ പ്രായമുള്ള 30 വനിതാ പോലീസുകാരെയാകും സന്നിധാനത്ത് നിയോഗിക്കുക. എസ്ഐ, സിഐ റാങ്കിലുള്ളവരെയാകും പ്രതിഷേധക്കാരെ നേരിടാനായി നിയോഗിക്കുന്നത്. ആവശ്യമെങ്കിൽ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇവരെ സന്നിധാനത്ത് വിന്യസിക്കും.
കനത്ത സുരക്ഷ
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 1200ഒാളം പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനം തടയാൻ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുൻകരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിരോധനാജ്ഞ
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ കനത്ത പ്രതിഷേധമാണ് സന്നിധാനത്തും പരിസരത്തും ഉണ്ടായത്. ഒരു ദിവസത്തേയ്ക്കാണ് ഇത്തവണ നട തുറക്കുന്നതെങ്കിലും സ്ത്രീകൾ എത്താൻ സാധ്യതയുള്ളതിനാൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. ആറാം തീയതിഅർധരാത്രിവരെയാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മാധ്യമങ്ങളെ തടഞ്ഞു
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഇലവുങ്കലിൽ വെച്ച് മാധ്യമപ്രവർത്തകരെ തടഞ്ഞു. നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തിങ്കളാഴ്ച മാത്രമെ മാധ്യമങ്ങളെ അനുവദിക്കു എന്നാണ് പോലീസ് നിലപാട്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ മാധ്യമങ്ങൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പോലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തി. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെയും മാത്രമാണ് നിലയ്ക്കൽ കടന്നുപോകാൻ അനുവദിക്കുന്നുള്ളു.
3000 കോടിയുടെ പ്രതിമ നിര്‍മ്മിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ല: ബ്രിട്ടീഷ് എംപി
ബിജെപിയില്‍ കലാപം; നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ഓഫീസ് അടിച്ചു തകര്‍ത്തു