ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സമർപ്പിക്കുന്ന സാവകാശ ഹർജിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടില്ല. വിധി നടപ്പിലാക്കുന്നതിന് സമയപരിധിയും ഹർജിയിൽ പരാമർശിക്കില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകുന്നത്.
പ്രളയത്തെ തുടർന്ന് പമ്പയിലുണ്ടായ നാശ നഷ്ടങ്ങൾ, കൂടുതൽ ആളുകൾക്കായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട്, പ്രളയശേഷം പരിമിതമായ സൗകര്യങ്ങൾ മാത്രം ഒരുക്കാനായത്, സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്നി സാഹചര്യങ്ങളായിരിക്കും സാവകാശ ഹർജിയിൽ ഉന്നയിക്കുക.
ശബരിമലയിൽ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടും ഹർജിയിൽ പരാമർശിക്കും. ശബരിമലയിൽ പോലീസിനോ തീർത്ഥാടകർക്കോ ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങളുണ്ടെന്നായിരുന്നു സ്പെഷ്യൽ കമ്മീഷൻ റിപ്പോർട്ട്.
തത്കാലം മതിയായി.. മണ്ഡലകാലത്ത് മലകയറാനില്ലെന്ന് ബിന്ദു തങ്കം
മുഖ്യന്റെ വാക്കും പഴയ ചാക്കും.. പിണറായി വായ്ത്താരി മുഴക്കുന്നു, രൂക്ഷമായി പരിഹസിച്ച് ജയശങ്കർ
എംപവേർഡ് കമ്മിറ്റി ശുപാർശകളും കോടതിയെ അറിയിക്കും. പുന: പരിശോധനാ ഹർജിയിലെ തീരുമാനം കാത്തിരുന്നതാണ് സാവകാശ ഹർജി വൈകാനുള്ള കാരണമെന്ന് കോടതിയെ അറിയിക്കും. ചന്ദ്ര ഉദയ് സിങ്ങാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത്. പന്തളം കൊട്ടാരം, തന്ത്രി കുടുംബം, മുഖ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് സാവകാശ ഹർജിയിൽ നിലപാടെടുത്തതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു.