ശബരിമല വിധി: പുതിയ വിധി വരുന്നത് വരെ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല, സ്ത്രീകൾക്ക് പ്രവേശിക്കാം
ദില്ലി: ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവെക്കാൻ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. വിശാല ബഞ്ചിന്റെ തീര്‍പ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഈ മണ്ഡലകാലത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാം.
നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. അതേസമയം ശബരിമല പുനപരിശോധന ഹര്‍ജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേര് വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനമായത്.
Recommended Video
അഞ്ചിൽ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്റൻ നരിമാൻ എന്നിവർ വിയോജന വിധി ആണ് എഴുതിയത്. പുനപരിശോധന ഹര്‍ജികൾക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും.