ശബരിമല കേസിലെ വിധിക്ക് കാത്ത് കേരളം, മുഖ്യമന്ത്രി പിണറായി വിജയന് കോടതി വിധി നിർണായകം
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ സുപ്രീം കോടതി അന്തിമമായി എന്ത് തീര്‍പ്പ് കല്‍പ്പിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന് വിധിച്ചത്. സുപ്രീം കോടതി നാളെ എന്ത് തീരുമാനിക്കുന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനും ഏറെ നിര്‍ണായകമാണ്.
ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട് കോൺഗ്രസും
ശബരിമല വിധിക്കൊപ്പമാണെന്ന നിലപാടാണ് തുടക്കം മുതല്ക്കേ പിണറായി സ്വീകരിച്ചിരുന്നത്. സ്ത്രീ പ്രവേശനത്തിനായി ശബരിമലയില്‍ വന്‍ പോലീസ് വിന്യാസം നടത്തിയത് അടക്കമുളള നീക്കങ്ങളെ പ്രതിപക്ഷം കടന്നാക്രമിച്ചിരുന്നു.
സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ശ്രമം നടത്തുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഎം സംസ്ഥാനത്താകെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. നവോത്ഥാനവും ആര്‍ത്തവവും അടക്കമുളള വിഷയങ്ങള്‍ മറയില്ലാതെ ചര്‍ച്ചയാകാന്‍ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപെടലുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
എന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടിക്ക് അകത്ത് നിന്നടക്കം പിണറായിയുടെ നിലപാടുകള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ശബരിമല വിഷയത്തിലെ തീവ്ര നിലപാട് സിപിഎം പുനപരിശോധിച്ചപ്പോഴും പിണറായി വിജയന് സുപ്രീം കോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍ എന്നാവര്‍ത്തിച്ചു. യുവതീ പ്രവേശനം അനുവദിച്ച വിധി റദ്ദാക്കില്ല എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ പിണറായിക്ക് അത് ആശ്വാസകരമാവും. എന്നാല്‍ മറിച്ചാണെങ്കില്‍ വലിയ തിരിച്ചടിയും. നാളെ രാവിലെ 10.30നാണ് റിവ്യൂ-റിട്ട് ഹർജികളിൽ സുപ്രീം കോടതി വിധി പറഞ്ഞ് തുടങ്ങുക.