ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ പാമ്പ് കടിച്ചും ആന കുത്തിയും ചാകരുത്! പിസി ജോർജിന്റെ പ്രതികരണം
പാലക്കാട്: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചൂടേറിയ സംവാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് വിധിയെ അനുകൂലിക്കുമ്പോള്‍ ബിജെപിയുടേത് അവിടേയും ഇവിടേയും തൊടാതെയുള്ള നിലപാടാണ്. കോണ്‍ഗ്രസ് നേതൃത്വവും ഉറച്ച നിലപാട് പറയാന്‍ മടിക്കുന്നു.
സിപിഎമ്മും സര്‍ക്കാരും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നു. ജനപക്ഷം പാര്‍ട്ടിയുടെ നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് സുപ്രീം കോടതി വിധിയോട് യോജിക്കുന്നില്ല. വിശ്വാസികളുടെ കാര്യം കോടതി തീരുമാനിക്കേണ്ടതല്ല എന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിയെ ആദരവോട് തന്നെ കാണുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി വിധി ഒരു ദുര്‍വിധിയായി മാറാതിരിക്കട്ടെയെന്നും പിസി കൂട്ടിച്ചേര്‍ത്തു. ജെല്ലിക്കെട്ട് നടത്തണമെന്ന വിധി ഒടുവില്‍ സുപ്രീം കോടതിക്ക് തന്നെ തിരുത്തേണ്ടതായി വന്നു. അതുപോലെ ഗതികെട്ട ഒരു സാഹചര്യം സുപ്രീം കോടതിക്ക് ഉണ്ടാവാതിരിക്കട്ടെ.
സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി ഇതൊരു ദുര്‍വിധിയായി കാണുന്നു. ആ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. വിശ്വാസികളുടെ കാര്യത്തില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലത്. അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ പാമ്പ് കടിച്ചും ആന കുത്തിയും ചാകരുത്. താന്‍ സ്ത്രീ സംരക്ഷകനാണ്. പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം.












Click it and Unblock the Notifications