ശബരിമല വിധി: സുപ്രീം കോടതി എന്ത് തീരുമാനിക്കും? 4 സാധ്യതകള്‍ ഇങ്ങനെ
Recommended Video
ദില്ലി: ശബരിമല കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വിധി എന്തായാലും കേരളത്തില്‍ അത് വലിയ ചലനങ്ങളാവും ഉണ്ടാക്കുക. 2018ല്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമല കേസില്‍ വിധി പറഞ്ഞത്. പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്നത് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള ബെഞ്ചാണ്.
ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിധി സുപ്രീം കോടതി തിരുത്തുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്. പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി എന്ത് നിലപാടെടുക്കും? സാധ്യതകള്‍ ഇങ്ങനെയാണ്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി എല്ലാ റിവ്യൂ, റിട്ട് ഹര്‍ജികളും സുപ്രീം കോടതി തള്ളിയേക്കാം എന്ന സാധ്യതയുണ്ട്. അതല്ലെങ്കില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ആദ്യത്തെ വിധി സ്റ്റേ ചെയ്തുകൊണ്ട് വിധിയുടെ പുനപരിശോധനയിലേക്ക് കടക്കാനായി എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചേക്കാം.
മറ്റൊരു സാധ്യതയുളളത് പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടുക എന്നതാണ്. അതല്ലെങ്കില്‍ യുവതീ പ്രവേശനം അനുവദിച്ച 2018ലെ വിധിക്ക് സ്റ്റേ കൊടുക്കാതെ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക എന്ന തീരുമാനവും സുപ്രീം കോടതിയെടുത്തേക്കാം. 2018ലെ വിധി ജസ്റ്റിസ് ഇന്ദു മഹോത്രയുടെ വിയോജിപ്പോട് കൂടിയുളളതായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വിധി പറയുക.