ശബരിമല വിധി; ഭക്തജനങ്ങൾ സംയമനം പാലിക്കണമെന്ന് ശബരിമല കർമ്മ സമിതി!
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ കോടതി വിധി എന്ത് തന്നെ ആയാലും ഭക്തജനങ്ങൾ സംയമനം പാലിക്കണമെന്ന് ശബരിമല കർമ്മസമിതി. അയോധ്യയെ സംബന്ധിച്ച വിധിയെ ഭാരതീയർ ഒന്നടങ്കം എത്രയധികം സംയമനത്തോടെയാണോ സ്വീകരിച്ചത് അത്തരത്തിൽ തന്നെയാകണം ശബരിമല വിധിയെയും സ്വീകരിക്കാൻ എന്ന് വിനയപൂർവ്വം ഭക്തജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് കർമ്മസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്ജെ കുമാർ അറിയിച്ചു.
പുനഃപരിശോധന ഹരിജികലിൽ ഇന്ന് രാവിലെ 10.30നാണ് വിധി പറയുക. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനഃപരിശോധനാ ഹർജി തള്ളാനാണ് തീരുമാനിക്കുന്നതെങ്കിൽ തിരുത്തൽ ഹർജിയെന്ന പരിമിത സാധ്യതമാത്രം. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാരും വിധി പറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കിൽ അവരും ചേർന്ന് ചേംബറിലാണ് തിരുത്തൽ ഹർജി പരിഗണിക്കുക.
വിധിയിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാൽ മാത്രമേ തിരുത്തൽ ഹർജി പരിഗണിക്കൂ. ഏഴംഗ ബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ പഴയ വിധി സ്റ്റേ ചെയ്തേക്കും. ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങൾ മാത്രം വിശാല ബെഞ്ചിന് വിടുകയുമാകാം.
Recommended Video
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര തുടങ്ങിയവരുടെ ബെഞ്ചാണ് പുനഃപരിശോധന ഹരിജികളിൽ വിധി പറയുക. ഒരു വശത്ത് സ്ത്രീയെ ദേവതയായി ആരാധിക്കുകയും മറുവശത്ത് ശാരീരികാവസ്ഥയുടെ പേരിൽ അവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് കടുത്ത വിവേചനമാണെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച് വിധിയിൽ നിരീക്ഷിച്ചിരുന്നത്. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും വിശ്വാസവും മതവും ഒരുതരത്തിലും ഉള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന യാഥാർത്ഥ്യം ഇവിടെ ലംഘിക്കപ്പെടുന്നു എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.