ശബരിമല ദർശനത്തിനെത്തിയ അമ്മിണിയുടെ കുടുംബത്തിന് നേരെ ആക്രമണം; സഹോദരിപുത്രന്റെ തല അടിച്ചുപൊട്ടിച്ചു
അമ്പലവയൽ: ശബരിമല ദർശനം നടത്താൻ ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ ആക്രമണം. അമ്പലവയലിലുള്ള അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സഹോദരിയുടെ മകൻ പ്രഫുലിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്. സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവരുടെ വീട് അടിച്ച് തകർത്ത നിലയിലാണ്. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 23നാണ് അമ്മിണി ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അമ്മിണിയുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. വീടീന് നേരെ കല്ലെറിയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അന്ന് ആക്രമണം നടത്തിയ സംഘത്തിൽപെട്ടവരാണ് സഹോദരിയുടെ വീടിന് നേരെയും ആക്രമണം നടത്തിയതെന്ന് അമ്മിണി പറയുന്നു.
പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് അമ്മിണി പറയുന്നു. സമീപത്തുള്ള ചിങ്ങേരി ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ സഹോദരിയുടെ വീടിനെ ചുറ്റിപ്പറ്റി ആക്രമിസംഘം നടക്കുന്നുണ്ടായിരുന്നു. പണി സ്ഥലത്ത് കൂലി വാങ്ങാനായി പോയി വഴിയാണ് പ്രഫുലിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പ്രഫുലിന്റെ ബൈക്ക് തടഞ്ഞുനിർത്തി കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
പ്രഫുലിനെ മർദ്ദിക്കുന്നതറിഞ്ഞ് ഓടിയെത്തിയ സഹോദരിയേയും സംഘം മർദ്ദിക്കുകയായയിരുന്നു. പിന്നീട് വീട്ടിൽ കയറി സാധനങ്ങൾ അടിച്ച് പൊട്ടിക്കുകയായിരുന്നുവെന്നും അമ്മിണി ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി. ആക്രമണം ഉണ്ടായതറിഞ്ഞ് സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ തന്റെ വാഹനത്തിന് നേരെയും ശരണം വിളികളോടെ പ്രതിഷേധം ഉണ്ടായി എന്ന് അമ്മിണി പറയുന്നു. ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമാണ് അമ്മിണി.
ചൈത്രയെ വിരട്ടിയിട്ടില്ല, താൻ സ്ഥലത്തേ ഇല്ല! മനോരമ വാർത്ത തള്ളി സിപിഎം ജില്ലാ സെക്രട്ടറി