ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ദില്ലി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ടൂറിസം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധനാലയത്തേയും ദേശീയ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കില്ലെന്ന് ടൂറിസം മന്ത്രി ലോക്സഭയെ അറിയിച്ചു.
ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണ സംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്ന അവകാശവാദങ്ങൾ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കിടയിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തള്ളിക്കളയുന്നതാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

ശബരിമല കേന്ദ്രസർക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാതിരിക്കാൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഉന്നയിച്ചിരുന്നു. ദേശീയ തീർത്ഥാടന കേന്ദ്ര പദവി ലഭിച്ചാൽ ശബരിമലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിച്ച് കിട്ടും. അതേസമയം സ്വദേശ് ദർശനുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികൾ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് സിംഗ് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയ്ക്കും സ്വദേശ് ദർശനിൽ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications