ശബരിമല നട ഇന്ന് തുറക്കും; കനത്ത പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
പത്തനംതിട്ട: കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ദർശനത്തിനായി വീണ്ടും യുവതികളെത്തിയാൽ കനത്ത പ്രതിഷേധമുണ്ടാകുമെന്ന് ശബരിമല കർമ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് നട തുറക്കുക.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ട് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.
സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നീ മൂന്നിടങ്ങളിലും ഓരോ എസ്പിമാർക്കാണ് സുരക്ഷാ ചുമതല. 2000ത്തോളം പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. നവോത്ഥാന കേരളം എന്ന ഫേസ്ബുക്ക് കൂട്ടായ്മ കുംഭമാസ പൂജയ്ക്കായി ശബരിമലയിലേക്ക് പോകാൻ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
മണ്ഡലകാല തീർത്ഥാടനകാലത്ത് കനകദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയതിനാൽ നേരത്തെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്ന യുവതികൾ ഇത്തവണ എത്താൻ സാധ്യതയുണ്ട്. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തിരഞ്ഞടെുപ്പ് അടുക്കുന്നതിനാൽ ശബരിമല വിഷയം വീണ്ടും സജീവമാക്കി നിർത്താനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം. ഫെബ്രുവരി 17ാം തീയതി രാത്രി 10 മണിക്കാണ് നട അടയ്ക്കുക.
കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!