ശബരിമലയിൽ സർക്കാർ സമവായമാർഗങ്ങൾ തേടുന്നു; സർവ്വകക്ഷിയോഗം നാളെ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഈ മണ്ഡലകാലവും സംഘർഷഭരിതമാകാനാണ് സാധ്യത. സന്നിധാനത്ത് പ്രക്ഷോഭങ്ങൾ ഒഴിവാക്കാൻ സർക്കാരിനും പോലീസിനും മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പിലാക്കുമെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും തുടർ നടപടികൾ.
നിലവിലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയാനാകില്ല. നിയമോപദേശം സ്വീകരിച്ചും സമവായ ശ്രമങ്ങൾ നടത്തിയും മണ്ഡലകാലതീർത്ഥാടനം സമാധാനപരമായി കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി 15ാം തീയതി മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
സമവായ ചർച്ചകൾ
മണ്ഡല കാലത്തെ സ്ത്രീ പ്രവേശനത്തിൽ സർക്കാർ നിയമോപദേശം തേടുമെന്നാണ് റിപ്പോർട്ടുകൾ. 15 ാം തീയതി സർവ്വകക്ഷി യോഗവും പന്തളം രാജകുടുംബാംഗങ്ങളുമായി ചർച്ചയും നടക്കുന്നുണ്ട്. പുന: പരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെ മുൻനിലപാടിൽ സർക്കാർ ചില അയവുകൾ വരുത്തുന്നുമെന്നാണ് സൂചനകൾ.
പുന: പരിശോധനാ ഹർജികൾ
സ്ത്രീ പ്രവേശനം അനുവദിച്ച നിലവിലെ ഉത്തരവ് തള്ളാതെ പുന: പരിശോധനാ ഹർജികളിൽ ജനുവരി 22ന് വാദം കേൾക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ ഈ മണ്ഡലകാലത്ത് സ്ത്രീകളെത്തിയാൽ തടയാനാകില്ല. നവംബർ 16ന് തുടങ്ങുന്ന മണ്ഡല തീർത്ഥാടനകാലം ജനുവരി 20നാണ് അവസാനിക്കുന്നത്.
പ്രതിഷേധം കനക്കും
64 ദിവസങ്ങൾ നീണ്ട നിൽക്കുന്ന തീർത്ഥാടനകാലം സർക്കാരിന് മുൻപിൽ വലിയ വെല്ലുവിളിയാണുണ്ടാക്കിയിരിക്കുന്നത്. വിധി വന്നതിന് ശേഷം രണ്ടു തവണ നട തുറന്നപ്പോഴും സംഘർഷഭരിതമായിരുന്നു സന്നിധാനം. പുന: പരിശോധനാ ഹർജികളിൽ വാദം കേൾക്കാമെന് സുപ്രീം കോടതി ഉത്തരവ് വന്ന സ്ഥിതിക്ക് ഇത്തവണ സ്ത്രീകളെത്തിയാൽ സന്നിധാനം കൂടുതൽ സംഘർഷഭരിതമാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീകളെത്തും
ശബരിമലയിൽ ദർശനം നടത്താനായി 550 സ്ത്രീകളാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്തു വന്നാലും ഈ മാസം 16നും 20നും ഇടയിൽ ശബരിമലയിൽ ദർശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
രണ്ട് മാർഗങ്ങൾ
ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുമ്പോഴും ശബരിമലയിലെ പ്രതിസന്ധി സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘർഷം ഒഴിവാക്കാൻ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്. പുന: പരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനാൽ നിലവിലെ വിധി നടപ്പിലാക്കുന്നത് അന്തിമ വിധി വന്നിതിന് ശേഷം മതിയെന്ന് സർക്കാരിന് തീരുമാനിക്കാം. ഇത് കോടതിയലക്ഷ്യമാകുമോയെന്ന് പരിശോധിക്കാനാണ് നിയമോപദേശം തേടുന്നത്.
തിരിച്ചയക്കാം
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴും, ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോഴും പ്രതിഷേധങ്ങളെ തുടർന്ന് സ്ത്രീ പ്രവേശനം സാധ്യമായില്ല. പമ്പയിലെത്തിയ നിരവധി സ്ത്രീകളെ അനുനയിപ്പിച്ച് തിരികെ അയക്കുകയാണ് ചെയ്തത്. ഈ മാർഗവും സർക്കാരിന് മുമ്പിലുണ്ട്. എന്നാൽ നൂറുകണക്കിന് സ്ത്രീകളെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇത് നടപ്പിലാവാനുള്ള സാധ്യത വളരെ ചെറുതാണ്.
സുരക്ഷ വെല്ലുവിളി
തുലാമാസ പൂജകൾക്കായി 5 ദിവസവും ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേയ്ക്കുമാണ് നട തുറന്നത്.എന്നാൽ 64 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷ പോലീസിന് വെല്ലുവിളി തന്നെയാണ്. നവംബർ 16 നട തുറന്നാൽ ഡിസംബർ 27ന് നട അടയ്ക്കും. 3 ദിവസങ്ങൾക്ക് ശേഷം വീണ്ടും നട തുറന്നാൽ ജനുവരി 20നാണ് നട അടയ്ക്കുന്നത്. ഇതിന് 2 ദിവസത്തിന് ശേഷമാണ് പുന: പരിശോധനാ ഹർജികൾ പരിഗണിക്കുന്നത്.
പഴുതടച്ച പദ്ധതികൾ
മണ്ഡലകാല സുരക്ഷയ്ക്കായി അര ലക്ഷത്തിലേറെ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. മേൽനോട്ടത്തിന് രണ്ട് എഡിജിപിമാർ, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാർക്ക് കീഴിൽ എട്ട് എസ്‍പിമാര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പോലീസ് അടക്കമുള്ളവർ എത്തും. ചിത്തിര ആട്ട വിശേഷസമയത്തേതുപോലെ സന്നിധാന്നതും വനിതാ പോലീസിനെ വിന്യസിക്കും. പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുവരികയാണ്. തീർത്ഥാടകരെ നിരീക്ഷിക്കാൻ പമ്പയിലും സന്നിധാനത്തും വാച്ച് ടവറുകളും ഉണ്ടാകും.
ശബരിമലയിൽ മണ്ഡല കാലത്തിന് മുമ്പ് തീരുമാനമില്ല; പ്രതിഷേധക്കാർക്ക് ആശ്വാസമായി സുപ്രീം കോടതി തീരുമാനം
തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി