ശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രതിസന്ധിയില്‍ ആയ രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍, ഉത്തരം ബിജെപി എന്ന് തന്നെ ആയിരിക്കും. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറരുത് എന്നാണോ, അതോ കയറാം എന്നാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് ചോദിച്ചാല്‍ കേരളത്തിലെ നേതൃത്വം വെള്ളം കുടിക്കുന്ന സാഹചര്യം ആണ്.
രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!
ക്ഷേത്രങ്ങളിൽ ചെഗുവേരയുടെ വിഗ്രഹം വക്കേണ്ട ഗതികേട് വരും, ഹിന്ദുവിന് ചോദിക്കാൻ ആരുമില്ല- സംവിധായകൻ
ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് നേരത്തേ തന്നെ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു ആര്‍എസ്എസ് നിലപാട്. സുപ്രീം കോടതി വിധിയെ അവര്‍ സ്വാഗതം ചെയ്തിട്ടും ഉണ്ട്.
മനേക ഗാന്ധിയെ പോലുള്ള ബിജെപിയുടെ ദേശീയ നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. പക്ഷേ, കേരളത്തില്‍ ബിജെപിയുടെ സ്ഥിതി കഷ്ടമാണ്. കെ സുരേന്ദ്രനെ പോലുള്ളവര്‍ നേരത്തെ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും അതിനെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. വിധി പഠിച്ചിട്ട് അഭിപ്രായം പറയാം എന്നാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. പക്ഷേ, ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടും ഇല്ല.
അണികളില്‍ അമര്‍ഷം
ഭൂരിപക്ഷം വരുന്ന ബിജെപി അണികളും ഹിന്ദുമത വിശ്വാസികളും ആരാധനാക്രമങ്ങള്‍ പാലിക്കാന്‍ താത്പര്യപ്പെടുന്നവരും ആണ്. പക്ഷേ, ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പോ വിധി വന്നതിന് ശേഷമോ ബിജെപി കൃത്യമായ ഒരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. അണികള്‍ അവരുടെ നിലപാടുകള്‍ പറയുന്നുണ്ടെങ്കിലും, പാര്‍ട്ടി ഒരു നിലപാട് പ്രഖ്യാപിക്കാത്തത് വലിയ തോതില്‍ അമര്‍ഷം സൃഷ്ടിക്കുന്നുണ്ട്.
എന്തുകൊണ്ട് മിണ്ടുന്നില്ല?
ഹൈന്ദാവാരാധാനാക്രമങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നില്ലേ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്ക് കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നാണ് പല ബിജെപി പ്രവര്‍ത്തകരും വിശ്വസിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ പറയുന്നതും ഇത് തന്നെയാണ്. എന്നാല്‍ പാര്‍ട്ടി നിലപാടായി ഇക്കാര്യം പറയാന്‍ എന്തുകൊണ്ട് ഇവര്‍ തയ്യാറാകുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍ക്കാരിനെ കുറ്റം പറഞ്ഞാല്‍ മാത്രം മതിയോ
സുപ്രീം കോടതി വിധി വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാന്‍ മാത്രമാണ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. വിശ്വാസത്തിന്റേയും ആചാരത്തിന്റേയും കാര്യങ്ങള്‍ സുപ്രീം കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയില്ല എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യവും അണികള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
ആര്‍എസ്എസ് നിലപാട് തിരിച്ചടി
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ആര്‍എസ്എസിന് അനുകൂല നിലപാടാണ്. അതുകൊണ് തന്നെ ആര്‍എസ്എസ് നിലപാടിനെ പൂര്‍ണമായി തള്ളിക്കൊണ്ട് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബിജെപിയ്ക്ക് സാധിക്കില്ല. പ്രത്യേകിച്ചും ദേശീയ തലത്തില്‍ മനേക ഗാന്ധിയെ പോലുള്ള നേതാക്കള്‍ സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുക കൂടി ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഹിന്ദുത്വ പാര്‍ട്ടി
ഹിന്ദുത്വ പാര്‍ട്ടി എന്ന ലേബലില്‍ തന്നെയാണ് ബിജെപി അറിയപ്പെടുന്നത്. പാര്‍ട്ടി നിലപാടുകളും അങ്ങനെ തന്നെയാണ്. എന്നിട്ടും എന്തുകൊണ്ട് ശബരിമലയിലെ ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി രംഗത്ത് വരുന്നില്ലെന്ന അമര്‍ഷവും അണികളില്‍ ശക്തമാണ്. ഇതിന് കൃത്യമായ മറുപടി നല്‍കാനും പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല.
ബിജെപി ആയിട്ടല്ല
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി വന്ന ദിവസം പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ബിജെപി നേതാവായിട്ടില്ല, മറിച്ച് ശോഭ സുരേന്ദ്രന്‍ എന്ന വ്യക്തിയായിട്ടാണ് സംസാരിക്കുന്നത് എന്നായിരുന്നു ശോഭയുടെ നിലപാട്. സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തന്നെ ആയിരുന്നു പ്രതികരണങ്ങളും.
ഒന്നും ചെയ്യാനില്ലേ...?
സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ അജണ്ട എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ മുഴുവനും. പക്ഷേ, അപ്പോഴും കോടതി വിധിയ്‌ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നിയമ നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്നും ഇല്ല.
വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍
വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും എന്നാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഏറ്റവും ഒടുവില്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് തീരുമാനം നടപ്പിലാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആക്ഷേപവും ശ്രീധരന്‍ പിള്ള ഉന്നയിക്കുന്നുണ്ട്.
അഭിപ്രായ സമന്വയം വേണമെന്ന്
ആരാധനാക്രമത്തില്‍ മാറ്റം വരുത്താതെ നിഷ്ഠയോട വേണം വിവേചനം കുടാതെയുള്ള ആരാധന നടത്തേണ്ടത് എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. അതിനായി തന്ത്രിമാര്‍, ആധ്യാത്മിക പണ്ഡിതര്‍, പന്തളം രാജകുടുംബം, സന്യാസി ശ്രേഷ്ഠര്‍ എന്നവരുടെ അഭിപ്രായ സമന്വയം നടത്തണം എന്നും ശ്രീധരന്‍ പിള്ള പറയുന്നു. ഇക്കാര്യത്തിലും അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നതാണ് ആവശ്യം.
എവിടെയായിരുന്നു ഇത്ര നാള്‍?
ഒരു സുപ്രഭാതത്തില്‍ ആയിരുന്നില്ല സുപ്രീം കോടതി ഈ കേസില്‍ വിധി പ്രഖ്യാപിച്ചത്. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കില്‍, അതിനെതിരെ ശക്തമായി പ്രതികരിക്കാനും അത് തിരുത്താനും ബിജെപിക്ക് മുന്നില്‍ അവസരം ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ഉപയോഗിക്കാതെ, ഇപ്പോള്‍ ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ എന്ന രീതിയില്‍ പോലും ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി.
Recommended Video
രൂക്ഷമായ വിമര്‍ശനങ്ങള്‍
പിഎസ് ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അണികള്‍ ഉന്നയിക്കുന്നുണ്ട്. ഇതാണ് പാര്‍ട്ടി നിലപാട് എങ്കില്‍, തുടര്‍ന്നും പാര്‍ട്ടിയുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് പലരുടേയും അഭിപ്രായം.