ചില ലവളുമാര് വരും.. രണ്ടായി വലിച്ച് കീറി ദില്ലിക്കും മുഖ്യമന്ത്രിക്കും ഇട്ടു കൊടുക്കണം: കൊല്ലം തുളസി
Recommended Video
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ ലോങ് മാര്‍ച്ചും നടത്തുന്നു. പലയിടങ്ങളിലും നാമജപ സമരങ്ങളും നടക്കുന്നുണ്ട്.
ശബരിമല വിഷയം; പ്രതിഷേധം അതിര് കടക്കുന്നോ? ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവും... വീഡിയോ വൈറൽ!!
എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയില്‍ നടന്‍ കൊല്ലം തുളസി നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം എന്നാണ് കൊല്ലം തുളസി പ്രസംഗത്തിനിടെ ആഹ്വാനം ചെയ്തത്.
രാഹുൽ ഈശ്വറിന്റെ നെഞ്ച് തകർന്നത് തന്നെ.. തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും
ഇത് ആദ്യമായല്ല ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ഇത്തരത്തിലുളള കൊലവിളികള്‍ നടത്തുന്നത്. ഭരണഘടന കത്തിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം മറ്റൊരാള്‍ പറഞ്ഞത്.
ചില ലവളുമാര് വരും
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചില 'ലവളുമാര് വരും' എന്നാണ് കൊല്ലം തുളസി പറയുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന അമ്മമാര്‍ ശബരിമലയില്‍ പോകണം. എന്നിട്ട്, വിധിയുടെ അടിസ്ഥാനത്തില്‍ വരുന്ന ലവള്മാരെ രണ്ടായി വലിച്ചുകീറണം എന്നും കൊല്ലം തുളസി പറഞ്ഞു. സിനിമ സ്റ്റൈലില്‍ ആയിരുന്നു ഡയലോഗ്.
ദില്ലിയിലേക്കും മുഖ്യമന്ത്രിയ്ക്കും
ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വെറുതേ രണ്ടായി വലിച്ചുകീറിയാല്‍ മാത്രം പോരെന്നാണ് തുളസി പറയുന്നത്. ഒരു ഭാഗം ദില്ലിയിലേക്ക് അയക്കണം. മറ്റൊന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുറിയിലേക്കും എറിഞ്ഞുകൊടുക്കണമത്രെ. സ്ത്രീകളടക്കമുള്ള സദസ്സ് കൈയ്യടികളോടെ ആണ് ഇതിനെ വരവേറ്റത്.
വിവരവും വിദ്യാഭ്യാസവും സംസ്‌കാരവും
ഇത്രയൊക്കെ പറഞ്ഞിട്ട് സദസ്സിനോട് വേറേയും പറയുന്നുണ്ട് കൊല്ലം തുളസി. നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവും അറിവും ഉള്ളവരാണ്. നമ്മുടെ ആളുകള്‍ ഒന്നും അതുകൊണ്ട് ശബരിമലയില്‍ പോകില്ല. ശരണം വിളിയുടെ ശബ്ദം ഇനിയും ഉയര്‍ത്തണം എന്നും പറയുന്നു കൊല്ലം തുളസി.
സുപ്രീം കോടതിയിലെ ശുംഭന്‍മാര്‍
ഇത്രയും കൊണ്ട് നിര്‍ത്തുന്നില്ല ഈ മനുഷ്യന്‍. ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടന ബഞ്ചിലെ ജഡ്ജിമാരേയും അധിക്ഷേപിക്കുന്നുണ്ട്. ശരണം വിളിയുടെ ശബ്ദം അങ്ങ് ദില്ലിവരെ എത്തണം. അത് സുപ്രീം കോടതിയിലെ നാല് ശുംഭന്‍മാര്‍ കേള്‍ക്കണം എന്നാണ് അടുത്ത ഡയലോഗ്.
മുഖ്യമന്ത്രിയുടെ ചെവി പൊട്ടണം
നമ്മളെ ഇത്തരത്തിലാക്കിയ, ഈ അമര്‍ഷത്തിന് ഇരയാക്കിയ മുഖ്യമന്ത്രിയുടെ ചെവില്‍ എത്തണം നാമജപം എന്നതാണ് മറ്റൊന്ന്. അതും പോര... അത് കേട്ട് മുഖ്യമന്ത്രിയുടെ ചെവി പൊട്ടിത്തറിക്കണം നമ്മുടെ ഈ ശബ്ദം കേട്ടിട്ട് എന്ന് കൂടി പറയുന്നുണ്ട് കൊല്ലം തുളസി.
ശ്രീധരന്‍ പിള്ളയെ ഇരുത്തിക്കൊണ്ട്
എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ ആയിരുന്നു പ്രസംഗം. ജാഥാ ക്യാപ്റ്റനും ബിജെപി സംസ്ഥാന അധ്യക്ഷനും ആയ അഡ്വ പിഎസ് ശ്രീധരന്‍ പിള്ളയെ വേദിയില്‍ ഇരുത്തിയാണ് കൊല്ലം തുളസിയുടെ വിദ്വേഷ പ്രസംഗം. ചവറയില്‍ കൊല്ലം ജില്ലയിലെ ആദ്യ പര്യടന കേന്ദ്രത്തിലെ ആമുഖ പ്രഭാഷകന്‍ ആയിരുന്നു കൊല്ലം തുളസി.
മുമ്പേ ബിജെപി
മുമ്പേ ബിജെപിക്കാരനാണ് കൊല്ലം തുളസി. അരുവിക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവമായിരുന്നു. ഇതിന് മുമ്പും തുളസിയുടെ പല പ്രസംഗങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കുണ്ടറ സീറ്റിലേക്ക് പരിഗണിച്ചിരുന്ന ബിജെപി നേതാവിയിരുന്നു തുളസി.
കൊലവിളികള്‍ തുടരുന്നു
ശബരിമല വിഷയത്തില്‍ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന കൊലവിളികള്‍ ഇത് ആദ്യമായിട്ടല്ല. സതീദേവി നിലപാട് മാറ്റിയില്ലെങ്കില്‍ ജഡം പോലും കിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ന്യൂസ് 18 ലെ ചര്‍ച്ചയില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
മുഖ്യമന്ത്രിയെ ചെരിപ്പൂരി അടിക്കും
മുഖ്യമന്ത്രിയ്ക്ക് ഭ്രാന്തുണ്ടെങ്കില്‍ അത് സിപിഎം ചികിത്സിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ചെരിപ്പ് കൊണ്ട് അടി വാങ്ങും എന്നാണ് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ നടത്തിയ വെല്ലുവിളി. മുമ്പ് ഒരു മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ വച്ച് അത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
മന്ത്രിമാരെ കൈകാര്യം ചെയ്യും
കേരളത്തിലെ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം ആലോചിക്കണം എന്നാണ് മറ്റൊരു ബിജെപി നേതാവായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. പ്രളയത്തിന്റെ പേരില്‍ പണം പിരിക്കാന്‍ വിദേശത്ത് പോകുന്ന മന്ത്രിമാര്‍ ഒരുമിച്ചാണ് തിരിച്ചുവരുന്നത് എങ്കില്‍ അവരെ വിമാനത്താവളത്തില്‍ വച്ച് കൈയ്യേറ്റം ചെയ്യുന്ന കാര്യം ആലോചിക്കണം എന്നാണ് പറഞ്ഞത്.
ഭരണഘടന കത്തിക്കണം
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടന കത്തിക്കണം എന്ന് വരെ പ്രതിഷേധ പരിപാടികളില്‍ പ്രസംഗിക്കുന്ന അവസ്ഥയുണ്ടായിക്കഴിഞ്ഞിരിക്കുന്നു. അഭിഭാഷക പരിഷത്ത് നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ ആണ് പത്തനംതിട്ടയില്‍ ഇത്തരം ഒരു കാര്യം പറഞ്ഞത്.