ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ, ശബരിമല വിധി നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യം
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് ബിന്ദു അമ്മിണി. ശബരിമല വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.
'ധൈര്യമായി അഭിനയിച്ച് മുന്നേറുക, സംഘം കാവലുണ്ട്', നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി പൊങ്കാല!
യുവതീ പ്രവേശനം തടയുന്ന ആളുകള്‍ക്കെതിരെ നടപടി വേണമെന്നും ശബരിമല ദര്‍ശനത്തിന് ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം എന്നും ബിന്ദു അമ്മിണി അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇത് കൂടാതെ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണം എന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം തൃപ്തി ദേശായിയുടെ നേതൃത്വത്തിലുളള സംഘം ശബരിമല ദര്‍ശനത്തിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം കൊച്ചിയില്‍ നിന്ന് ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടതായി വന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയെ പ്രതിഷേധക്കാര്‍ മുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു.
ശബരിമലയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവതികള്‍ക്ക് സംരക്ഷണം നല്കാന് സാധിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ശബരിമല കേസില്‍ സുപ്രീം കോടതി അന്തിമ വിധി പറയുന്നത് വരെ യുവതീ പ്രവേശനം വേണ്ട എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി അലക്ഷ്യ ഹര്‍ജിക്ക് പകരം വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുളള അപേക്ഷയാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.