മലകയറിയ യുവതികളുടെ പട്ടികയിൽ ബിന്ദു-കനകദുർഗ്ഗ-മഞ്ജു ഇല്ലാത്തതെന്ത്... 50 കഴിഞ്ഞവർ കയറിപ്പറ്റിയതോ?
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്ക് സുപ്രീം കോടതി നീക്കയതിന് ശേഷം 51 സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എത്രപേര്‍ ദര്‍ശനം നടത്തി എന്നത് കോടതിയുടെ പരിഗണനാവിഷയമേ അല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. അതൊരു യാഥാര്‍ത്ഥ്യവും ആണ്.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ മലയാളികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, ഈ കാലയളവില്‍ ബിന്ദു, കനക ദുര്‍ഗ്ഗ, മഞ്ജു എന്നീ മലയാളി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഇതോടെ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പല സ്ത്രീകളും 50 വയസ്സ് കഴിഞ്ഞവര്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു. എന്താണ് ഇക്കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം എന്ന് പരിശോധിക്കാം...
തെറ്റിദ്ധരിപ്പിച്ചോ
മൂന്ന് മലയാളി സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തി എന്ന കാര്യം പരസ്യമായ സ്ഥിതിയ്ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല എന്നതായിരുന്നു ചോദ്യം. ഒറ്റ നോട്ടത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചോദ്യം ആണ്. ഇത്തരത്തില്‍ ഒരു മറച്ചുവയ്ക്കല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കില്‍, അത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് തന്നെയാണ്.
പട്ടിക അതല്ല
ശബരിമലയില്‍ കയറിയ മുഴുവന്‍ സ്ത്രീകളുടെ പട്ടികയല്ല സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം. ഓണ്‍ലൈന്‍ വഴി ശബരിമല ദര്‍ശനത്തിന് പേര് നല്‍കുകയും അതില്‍ ദര്‍ശനം നടത്തുകയും ചെയ്ത സ്ത്രീകളുടെ വിവരങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
രജിസ്റ്റര്‍ ചെയ്യാത്തവര്‍
ബിന്ദു, കനകദുര്‍ഗ്ഗ, മഞ്ജു എന്നിവര്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായാണ് ശബരിമലയില്‍ എത്തിയത്. ഇവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നതായി വിവരമില്ല. അതുകൊണ്ട് തന്നെ അവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ അത്ഭുതപ്പെടാനും ഒന്നുമില്ല.
അമ്പത് കഴിഞ്ഞ സ്ത്രീകള്‍
സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയില്‍ ശരിമല ദര്‍ശനം നടത്തിയ സ്ത്രീകളുടെ പേര് വിവരങ്ങളും ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറും ഒക്കെ ആണ് ഉള്ളത്. സര്‍ക്കാര്‍ നല്‍കിയ വിവരം പ്രകാരം ഇവരെല്ലാം തന്നെ അമ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. പക്ഷേ, അവരില്‍ പലരും യഥാര്‍ത്ഥത്തില്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
അഭിഭാഷകരുടെ അന്വേഷണം
ദില്ലിയിലുള്ള എതിര്‍കക്ഷി അഭിഭാഷകര്‍ നടത്തിയ അന്വേഷണത്തിലാണ് പല സ്ത്രീകളും അമ്പത് വയസ്സ് കഴിഞ്ഞവരാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചതല്ലേ എന്നതാണ് ചോദ്യം.
നല്‍കിയ വിവരങ്ങള്‍ മാത്രം
ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത സമയത്ത് വയസ്സ് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഇവരില്‍ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആശയക്കുഴപ്പം ആര്‍ക്ക്
തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷനില്‍ ലഭ്യമായ വിവരങ്ങള്‍ ആണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന വാദവുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം.
കോടതി പരിശോധിക്കാത്ത രേഖ
ശബരിമലയില്‍ എത്ര യുവതികള്‍ കയറി എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഈ രേഖകള്‍ കോടതി പരിശോധിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാദം വിലപ്പോകാന്‍ സാധ്യത കുറവാണ്.