ശബരിമല വിവാദം കത്തുന്നു.. 30ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ഹൈന്ദവ സംഘടനകൾ
തൃശൂര്‍: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ വിവാദം കത്തുകയാണ്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഹിന്ദു സംഘടനകളടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നു.
ഇതോടെ ശബരിമല വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ ഒന്നിച്ചിരിക്കുന്നു. മാത്രമല്ല സര്‍ക്കാരിന് താക്കീതായി ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു ഇക്കൂട്ടര്‍!
ആളിക്കത്തി വിവാദം
ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയോടെയാണ് വിവാദം ആളിക്കത്തിയിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
എതിർത്ത് ദേവസ്വം ബോർഡ്
പ്രായം കണക്കാക്കി സ്ത്രീകളെ വിലക്കരുത് എന്നാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവെ അഭിപ്രായപ്പെട്ടത്. അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭരണഘടനയെ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
30ന് സൂചനാ ഹർത്താൽ
കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെത് ഹൈന്ദവ വിരുദ്ധ നിലപാടാണ് എന്നും അത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെതിരെ ഈ മാസം മുപ്പതിന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സൂചന ഹര്‍ത്താല്‍ നടത്താനാണ് നീക്കം.
വിശ്വാസങ്ങൾക്ക് എതിര്
അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതും ഹിന്ദു വിശ്വാസങ്ങള്‍ക്ക് എതിരുമാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്ത്രീകളെ തടയും
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു. യുവതികള്‍ ശബരിമലയിലേക്ക് വന്നാല്‍ അമ്മമാരെ ഉപയോഗിച്ച് പമ്പയില്‍ വെച്ച് തടയും എന്നാണ് ഇവരുടെ വെല്ലുവിളി. അത് മൂലമുണ്ടാകുന്ന ഏത് വിധത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും ഹൈന്ദവ സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഓർഡിനൻസ് വേണം
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബിജെപി, ആര്‍എസ്എസ് എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പ ധര്‍മ്മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് വ്യക്തമാക്കി.
എൻഎസ്എസും എതിർപ്പ്
അതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ നായര്‍ സര്‍വ്വീസ് സൊസൈററിയും രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്കിന് 60 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും ആ ആചാരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കണമെന്നും എന്‍എസ്എസ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ശബരിമലയിലെ വിശ്വാസത്തെ മാനിക്കുന്നവരാണെന്നും എന്‍എസ്എസ് വാദിച്ചു.
മോഹൻലാൽ വിരുദ്ധർക്ക് തിരിച്ചടി.. ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനം.. പങ്കെടുക്കുമെന്ന് താരം