ഇതിലും വലുതൊന്നും ഇനി നടക്കാനില്ല, സർക്കാരിന്റെത് തീക്കളി, പിണറായിയെ താഴെയിറക്കുമെന്ന് ശശികല
കോഴിക്കോട്: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയ സംഭവത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷമായ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയെന്ന് ശശികല. കേരളത്തെ സംബന്ധിച്ച് ഇതില്‍ കൂടുതല്‍ ഒന്നും നടക്കാനില്ലെന്നും വളരെ വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ശശികല പറഞ്ഞു.
ഇനി എന്ത് വേണമെന്ന് ഓരോ ഭക്തര്‍ക്കും തീരുമാനിക്കാം. സര്‍ക്കാരിന് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. പിണറായി വിജയനെ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ല. ഈ തീക്കളിക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും ശശികല പറഞ്ഞു.
യുവതികളെ ശബരിമലയില്‍ കയറ്റാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ താഴെയിറക്കിയിരിക്കും. ശബരിമലയില്‍ നടന്നിരിക്കുന്നത് വലിയ ആചാര ലംഘനമാണ്. ഈ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്നിരിക്കുകയാണ് എന്നും ശശികല ആരോപിച്ചു. ശബരിമലയില്‍ എത്തിയ യുവതികള്‍ക്ക് പോലീസുകാര്‍ സംരക്ഷണം നല്‍കിയത് വലിയ വിഷമത്തോടെ ആയിരുന്നുവെന്നും ശശികല പ്രതികരിച്ചു.
Recommended Video
ഇന്ന് പുലര്‍ച്ചെയോടെയാണ് ശബരിമലയില്‍ ചരിത്രം കുറിച്ച യുവതീ പ്രവേശനം നടന്നത്. 42ഉം 44 വയസ്സ് പ്രായമുളള ബിന്ദു, കനകദുര്‍ഗ എന്നിവരാണ് സുപ്രീം കോടതി വിധി അനുസരിച്ച് മല ചവിട്ടിയത്. മഫ്തിയില്‍ പോലീസ് സംരക്ഷണമൊരുക്കിയതോടെ പുലര്‍ച്ച 3.45ന് രണ്ട് പേരും മല ചവിട്ടി. യുവതീ പ്രവേശനത്തിന് എതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്.