യുവതികളില്ലെന്ന് ഉറപ്പ് വരുത്താൻ പമ്പ-നിലയ്ക്കൽ ബസുകളിൽ കർശന പരിശോധന, രേഖകൾ പരിശോധിക്കും
പത്തനംതിട്ട: നിലയ്ക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പരിശോധന ശക്തമാക്കി പോലീസ്. ശബരിമല ദർശനത്തിനായി യുവതികൾ എത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. വിജയവാഡയിൽ നിന്നും എത്തിയ യുവതികളെ പമ്പയിൽ നിന്നും തിരിച്ചയച്ചതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്
വനിതാ പോലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ബസുകളിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഐഡി കാർഡുകൾ പരിശോധിച്ച് വരുടെ പ്രായം ഉറപ്പ് വരുത്തുന്നുണ്ട്. നിലയ്ക്കലിൽ മാത്രം നൂറോളം വനിതാ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ശബരിമല നട തുറക്കുന്ന ആദ്യദിവസം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
യുവതികൾ ദർശനത്തിയി എത്തിയിട്ടുണ്ടെങ്കിൽ അവരെ മടക്കി അയക്കാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. ശബരിമല ദർശനത്തിനായി വിജയവാഡ സ്വദേശികളായ പത്ത് യുവതികൾ പമ്പയിൽ എത്തിയിരുന്നു. പ്രായം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇവരിൽ 3 പേരെ പോലീസ് തിരിച്ചയക്കുകയായിരുന്നു.
പുന: പരിശോധനാ ഹർജികളിന്മേലുള്ള സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണത്തെ കർശന നിയന്ത്രണങ്ങൾ ഇല്ലാതെയാണ് ഇത്തവണ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായിരിക്കുന്നത്. നിലയ്ക്കൽ വരെ മാത്രമാണ് ഇത്തവണയും സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളു.