ശബരിമല യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിൽ വ്യാപക അക്രമം, ഒന്നുമറിയില്ലെന്ന് ശ്രീധരൻ പിളള
Recommended Video
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘപരിവാർ പ്രവർത്തകർ. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളിലാണ് വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും കൊല്ലത്തും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പത്തോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് അതിക്രമിച്ച് കയറി. നാല് സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് വരെയെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി രണ്ട് ദിവസം പ്രതിഷേധ ദിനമായി ആചരിക്കുന്നു. പ്രതിഷേധങ്ങള്‍ക്കിടെ തിരുവനന്തപുരകത്ത് അടക്കം മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.
മാതൃഭൂമി സംഘത്തിന്റെ ക്യാമറയും കൈരളിയുടെ മൈക്കും തകര്‍ത്തു. പലയിടത്തും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയാണ്. കടകള്‍ അടക്കാന്‍ തയ്യാറാവാത്തവരുടെ കടകള്‍ അടിച്ച് തകര്‍ക്കുകയും സാധനങ്ങള്‍ വലിച്ച് റോഡിലേക്ക് ഇടുകയുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ബസ് അടക്കമുളള വാഹനങ്ങളില്‍ നിന്ന് ആളുകളെ പ്രതിഷേധക്കാര്‍ ഇറക്കി വിട്ടു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് നേരെയും പ്രതിഷേധം നടക്കുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഓഫീസ് ബലം പ്രയോഗിച്ച് അടച്ച് പൂട്ടിച്ചു. നെയ്യാറ്റിന്‍കരയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബിജെപിക്കാര്‍ കരിങ്കൊടി കെട്ടി. കൊച്ചി, കോഴഞ്ചേരി, മുല്ലപ്പള്ളി, ആലപ്പുഴ, തൃശൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലെല്ലാം ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചും പ്രതിഷേധം നടത്തുകയാണ്. അക്രമത്തെക്കുറിച്ച് അറിയില്ലെന്നും അക്രമത്തിന് പിന്തുണ ഇല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടെ പ്രതികരണം.
നെയ്യാറ്റിൻകരയിലും വടകരയിലും പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. നെയ്യാറ്റിൻ കരയിൽ ശബരിമല കർമ്മ സമിതി പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസിന് നേർക്ക് കല്ലേറുമുണ്ടായി. പാലക്കാട് കെഎസ്ആർടിസി ബസ്സിന് നേർക്ക് കല്ലേറുണ്ടായി. കോഴിക്കോട് ബിജെപിക്കാർ റോഡിൽ ടയർ ഇട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. പലയിടത്തും സിപിഎം കൊടികളും ബാനറുകളും നശിപ്പിക്കപ്പെട്ടു. മാവേലിക്കരയില്‍ അംഗപരിമിതനായ പതിനേഴുകാരന്‍ ജയപ്രകാശിനേയും അമ്മ സുശീലയേയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഇവരുടെ പലഹാരക്കട അക്രമികള്‍ പൂര്‍ണമായും അടിച്ച് തകര്‍ത്തു.