ശബരിമല; സുപ്രീംകോടതി വിധി ഏതായാലും നടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എം പദ്മകുമാർ. സര്‍ക്കാര്‍ സമ്മര്‍ദ്ദനത്തിനു വഴങ്ങിയാണ് ദേവസ്വം ബോര്‍ഡ് ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് മാറ്റിയതെന്ന ആക്ഷേപം അദ്ദേഹം തള്ളി. ഇന്നത്തെ അഭിപ്രായം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ളതാണെന്നും സര്‍ക്കാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലല്ല ഇതെന്നും പദ്മകുമാർ വ്യക്തമാക്കി.
സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പറഞ്ഞത്. തന്റെ വീട്ടിലുള്ള യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന മുന്‍നിലപാട് വ്യക്തിരമായ നിലപാടാണെന്നും അദ്ദേഹം വിശദീകരിച്ചു.കോടതി ചോദിച്ചകാര്യങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡ് മറുപടി പറഞ്ഞത്. വിധി അംഗീകരിക്കുന്നുണ്ടോയെന്നാണ് കോടതി ചോദിച്ചത്. അതിനു മറുപടി പറഞ്ഞു. ഇനി പുനപരിശോധനാ ഹരജികളില്‍ വിധി മറ്റൊന്നായാല്‍ അതും ദേവസ്വം ബോർഡ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസിസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള രംഗത്തെത്തി. ശബരിമല പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ പരിപാടി നടപ്പിലാക്കാന്‍ സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്ന സിപിഎമ്മിന്റെ ഗൂഢ പദ്ധതി നടപ്പാക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും കയ്യില്‍ ചട്ടുകമായി മാറിയിച്ചുള്ള ദേവസ്വം ബോർഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍നിലപാടിന് വിരുദ്ധമായി ഇപ്പോള്‍ ആചാരലംഘനത്തിനു അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.